തിരുവനന്തപുരം∙ തൈക്കാട് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ വാങ്ങിയ സ്ത്രീ മുന്‍പും കുട്ടിയെ വാങ്ങിയിരുന്നതായി സംശയം. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് വര്‍ഷം മുന്‍പ് ഇതേ സ്ത്രീ മറ്റൊരു പെണ്‍കുട്ടിയെ വാങ്ങിയിരുന്നതായാണ് ചൈല്‍ഡ് ലൈനിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാള്‍ക്ക് കൈമാറിയതായും സംശയമുണ്ട്. അതേസമയം കുട്ടിയെ വിറ്റ അമ്മയെ ഇതുവരെ കണ്ടെത്തിയില്ല. ഇവര്‍ ആശുപത്രിയിലും മറ്റും നല്‍കിയത് വ്യാജ മേല്‍വിലാസമാണെന്ന് സംശയമുണ്ട്.
തലസ്ഥാനത്തെ ഏറ്റവും പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ തൈക്കാട് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം നവജാത ശിശുവിന്റെ വിൽപന അരങ്ങേറിയത്. ഏഴിന് ഉണ്ടായ പെൺകുട്ടിയെ നാലാം ദിവസം ആശുപത്രിയിൽ വച്ച് തന്നെ വിൽക്കുകയായിരുന്നു. പിന്നീട് തമ്പാനൂരിലെ ചൈൽഡ് ലൈനിനു ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെടുത്തതും സിഡബ്ല്യുസിയുടെ സംരക്ഷണയിലാക്കിയതും.
കരമനയ്ക്ക് അടുത്ത് നെടുങ്കാട് താമസിക്കുന്ന മുപ്പത്തിയൊൻപതുകാരിയാണ് കുട്ടിയെ വാങ്ങിയത്. രണ്ടു വിവാഹം കഴിച്ച ഇവർക്കു കുട്ടികളില്ല. കേസെടുത്ത തമ്പാനൂർ പൊലീസ് ഇരുകൂട്ടരെയും ചോദ്യം ചെയ്തശേഷം തുടർ നടപടി സ്വീകരിക്കും. ആശുപത്രിയിൽ നടന്ന കുഞ്ഞിന്റെ വിൽപനയിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി.