ന്യൂഡൽഹി ∙ ഗുജറാത്തിലെ നരോദ ഗാമിൽ 11 പേർ ചുട്ടുകരിക്കപ്പെട്ട കേസിലാണ് 21 വർഷത്തിനു ശേഷം പ്രതികളെയെല്ലാം വെറുതെ വിട്ടുള്ള പ്രത്യേക കോടതിയുടെ വിധി വന്നത്. 4 മാസത്തിനുള്ളിൽ വിധി പറയണമെന്ന് 2017 ഓഗസ്റ്റിൽ വിചാരണക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടും 6 വർഷത്തോളം വൈകി. ജഡ്ജിമാർ മാറിയതാണ് കേസ് നടപടികൾ വൈകിയതിന്റെ പ്രധാന കാരണം.
നരോദ ഗാം കേസിൽ വിചാരണ തുടങ്ങിയത് 2010 ൽ ആണ്. ആദ്യം വാദം കേട്ട ജഡ്ജി എസ്.എച്ച്.വോറ ഹൈക്കോടതി ജഡ്ജിയായി. പിന്നീട് വാദം കേട്ടവരിൽ ജോത്സ്ന യാഗ്നിക്, കെ.കെ.ഭട്ട്, പി.ബി.ദേശായി എന്നിവർ വിചാരണയ്ക്കിടെ വിരമിച്ചു. പിന്നീടു വന്ന ജഡ്ജി എം.കെ.ദവെ സ്ഥലം മാറ്റപ്പെട്ടുവെന്നുമാണ് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന സുരേഷ് ഷാ വ്യക്തമാക്കുന്നത്. ഒടുവിൽ, പ്രത്യേക ജഡ്ജി എസ്.കെ.ബക്സിയുടെ കോടതിയിൽ ഈ മാസം 5ന് വാദം പൂർത്തിയായി. അദ്ദേഹമാണ് ഇന്നലെ വിധി പറഞ്ഞത്.
മുൻ മന്ത്രി മായാ കോഡ്നാനിക്കും ബജ്റങ്ദൾ നേതാവ് ബാബു ബജ്റംഗിക്കും പുറമേ, വിഎച്ച്പി നേതാവ് ജയ്ദീപ് പട്ടേലും നരോദ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ്.ഗോഹിലും ഉൾപ്പെട്ടതായിരുന്നു പ്രതിപ്പട്ടിക. ആരും കുറ്റക്കാരല്ലെങ്കിൽ പിന്നെ ആരാണ് 11 പേരെ ചുട്ടുകരിച്ചതെന്നതാണ് അവശേഷിക്കുന്ന ചോദ്യം.
കൊല്ലപ്പെട്ടവർക്കെതിരെ മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തിനും സുപ്രീം കോടതിക്കുമെതിരെയുള്ളതാണ് വിധി എന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ അഭിഭാഷകൻ ഷംഷാദ് പഠാൻ പറഞ്ഞത്. ഫൊറൻസിക് ലാബ് റിപ്പോർട്ടുകൾ, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ ഉൾപ്പെടെ വിശദമായ തെളിവുകൾ ഹാജരാക്കിയിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. വിധിയുടെ പകർപ്പ് രാത്രി വൈകിയും ലഭ്യമായിരുന്നില്ല. അതിനാൽ, എല്ലാവരെയും വെറുതെ വിട്ടതിനുള്ള കാരണം വ്യക്തമായിട്ടില്ല.
ആക്രമണമുണ്ടാകുമ്പോൾ ഇരകളെ സഹായിക്കാൻ പൊലീസ് എത്തിയില്ലെന്നാണ് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മിഷൻ വ്യക്തമാക്കിയത്. എന്നാൽ, തങ്ങൾ നരോദ പാട്യയിലെ മറ്റു സ്ഥലങ്ങളിൽ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ കമ്മിഷനോടു പറഞ്ഞത്.
സംഭവ സ്ഥലത്ത് മായാ കോഡ്നാനി ഉണ്ടായിരുന്നു എന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2017 ലാണ് അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ ഉൾപ്പെടെ 14 സാക്ഷികളെക്കൂടി വിസ്തരിക്കണമെന്ന് മായാ കോഡ്നാനി കോടതിയോട് ആവശ്യപ്പെട്ടത്. 2002 ഫെബ്രുവരി 28ന് രാവിലെ 8.30ന് നിയമസഭയിലും 11–11.15ന് സിവിൽ ആശുപത്രിയിലും മായാ കോഡ്നാനി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഇതിനിടെ എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് അമിത് ഷാ മൊഴി നൽകിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് തന്നെയും മായയെയും ഒരുമിച്ച് പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് വർഷങ്ങൾക്കുശേഷം അമിത് ഷാ നൽകിയ മൊഴി അവിശ്വസനീയവും അപ്രസക്തവുമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്