24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദേശീയപാത വികസന നഷ്‌ടപരിഹാരം; ചോദിച്ചത്‌ 600 കോടി, കേന്ദ്രത്തിന്‌ കേട്ടമട്ടില്ല
Kerala

ദേശീയപാത വികസന നഷ്‌ടപരിഹാരം; ചോദിച്ചത്‌ 600 കോടി, കേന്ദ്രത്തിന്‌ കേട്ടമട്ടില്ല

ദേശീയപാത 66 വികസനത്തിന്‌ ജില്ലയിലെ ഭൂമിയേറ്റെടുക്കലിന്റെ നഷ്‌ടപരിഹാര വിതരണം പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റിയോട്‌ ചോദിച്ചത്‌ 600 കോടി രൂപ. ഭൂമിയേറ്റെടുക്കൽ വിഭാഗം ആവശ്യപ്പെട്ട്‌ ഒരുമാസത്തിലേറെയായിട്ടും തുക അനുവദിച്ചില്ല. ദേശീയപാത അതോറിറ്റിക്കും കേന്ദ്രസർക്കാരിനും ഇതേക്കുറിച്ച്‌ മിണ്ടാട്ടവുമില്ല. തുക എപ്പോൾ അനുവദിക്കുമെന്ന്‌ വ്യക്തമായി പറയാത്തതിനാൽ നഷ്‌ടപരിഹാര വിതരണ നടപടി മുടങ്ങി. നഷ്‌ടപരിഹാരത്തിനുള്ള 3180.53 കോടി രൂപയും ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം കൃത്യമായി വിതരണം ചെയ്‌തശേഷമാണീ ഇടങ്കോലിടൽ.

കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ്‌ നഷ്‌ടപരിഹാരം നൽകുന്നത്‌. ജില്ലയിലെ 31 വില്ലേജിലായി 81 കിലോമീറ്റർ ദൂരത്തിലാണ് ആറുവരിപ്പായാക്കുന്നത്‌. ഏറ്റെടുത്തത്‌ 106.14 ഹെക്‌ടർ. പറവൂർ–പറവൂർ, പറവൂർ–-കായംകുളം കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര–-ഓച്ചിറ എന്നീ റീച്ചുകളായാണ്‌ വികസനം. എല്ലാ റീച്ചിലേക്കുമായി നീക്കിവച്ചതാണ്‌ 3180.53 കോടി രൂപ. നഷ്‌ടപരിഹാരത്തുക വിതരണവും ഫയലുകളും വേഗം തീർപ്പാക്കാൻ കലക്‌ടറേറ്റിൽ റാപ്പിഡ്‌ ആക്ഷൻ യൂണിറ്റ്‌ പ്രവർത്തിപ്പിച്ചിരുന്നു.

അധിക നഷ്‌ടപരിഹാര വിതരണം, തർക്കഭൂമിയടക്കം ഏറ്റെടുത്തതിനുള്ള നഷ്‌ടപരിഹാരം, 203 വാടകക്കാർക്കുകൂടിയുള്ള നഷ്‌ടപരിഹാരം, എലിവേറ്റഡ്‌ ഹൈവേ എന്നിവയ്‌ക്കാണ്‌ 600 കോടി കൂടി വേണ്ടത്‌. കെട്ടിടങ്ങളും മതിലുകളും ഉൾപ്പെടെ നിർമിതികളുടെ നഷ്‌ടപരിഹാരം നിശ്ചയിച്ചതിൽ അപാകമുണ്ടായിരുന്നു. ഇതുസംബന്ധിച്ച പരാതികൾ ദേശീയപാത അതോറിറ്റിയും പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗവും പരിശോധിച്ച ശേഷമാണ്‌ അധികതുക ബന്ധപ്പെട്ട ഭൂവുടമകൾക്ക്‌ നൽകാൻ നിശ്ചയിച്ചത്‌.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉൾപ്പെടെ തർക്കഭൂമിയിലെ പ്രശ്‌നവും പരിഹരിച്ചിരുന്നു. തുകയുടെ കാര്യത്തിലും ധാരണയായി. ഇവയ്‌ക്കെല്ലാം വിതരണത്തിനുള്ള നടപടിയായപ്പോഴാണ്‌ പണമില്ലാത്ത അവസ്ഥ വന്നത്‌. സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ മാർച്ച്‌ 31ന്‌ മുമ്പ്‌ തുക അനുവദിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. കിട്ടാതായതോടെ അടിയന്തരമായി 150 കോടി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അടുത്തയാഴ്‌ച തുക നൽകുമെന്നാണ്‌ പ്രതീക്ഷ.

ഏറ്റെടുത്ത ഭൂമിയിൽ കടകളും മറ്റ്‌ സ്ഥാപനങ്ങളും നടത്തിയ 203 വാടകക്കാർക്കുകൂടിയാണ്‌ നഷ്‌ടപരിഹാരം നൽകാനാണ്‌ തീരുമാനിച്ചത്‌. നേരത്തെ, 2255 കടകൾക്ക്‌ നഷ്‌ടപരിഹാരം നൽകിയിരുന്നു. അന്ന്‌ അപേക്ഷിക്കാൻ കഴിയാത്തവർക്കാണ്‌ വീണ്ടും അവസരം നൽകിയത്‌. സാധനങ്ങൾ മാറ്റുന്ന ചെലവിനായി പരമാവധി 50,000 രൂപയും ജീവനോപാധിക്കുള്ള നഷ്‌ടപരിഹാരമായി 25,000 രൂപയുമാണ് നൽകുന്നത്‌. ഇൻഷുറൻസ്‌ ഏജൻസികൾ, ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ശാഖകൾ മാറ്റാൻ പരമാവധി 50,000 രൂപയും നൽകുന്നു.

Related posts

കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഇന്നുമുതൽ ജനറൽ കോച്ചുകൾ

Aswathi Kottiyoor

സി. ഐ. ടി. യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പേരാവൂരിൽ പതാകദിനം ആചരിച്ചു

Aswathi Kottiyoor

കുട്ടികള്‍ കഴിക്കുന്ന മിഠായികൾ ;വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox