മുംബൈ∙ എൻസിപി നേതാവ് അജിത് പവാർ ബിജെപിയിൽ ചേർന്നാൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, മഹാരാഷ്ട്ര സർക്കാരിൽ തുടരില്ലെന്ന് മുന്നറിയിപ്പ്. അജിത് പവാറും ഒരുവിഭാഗം എൻസിപി പ്രവർത്തകരും ബിജെപിയിൽ ചേരാൻ നീക്കം നടക്കുന്നുവെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ശിവസേന വക്താവ് സഞ്ജയ് ഷിർസാത് ഭീഷണിയുമായി രംഗത്തെത്തിയത്. എൻസിപി നേരിട്ട് ബിജെപിയുമായി സഹകരിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘എൻസിപി വഞ്ചകരാണ്. എൻസിപിയുമായി ഒരിക്കൽ പോലും അധികാരം പങ്കുവച്ചിട്ടില്ല. ബിജെപി എൻസിപിയെ ചേർത്തുപിടിക്കാനാണ് നീക്കമെങ്കിൽ മഹാരാഷ്ട്രയ്ക്ക് അത് ഇഷ്ടമാകില്ല. അതിനാൽ ഞങ്ങൾക്ക് പുറത്തുപോകേണ്ടി വരും. കാരണം ഞങ്ങൾ കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേരുന്നത് ജനത്തിന് ഇഷ്ടമില്ല. കോൺഗ്രസ്– എൻസിപി നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സർക്കാരിൽ നിന്നും ഞങ്ങൾ പുറത്തുവന്നു. ഞങ്ങൾക്ക് അവരുമായി സഹകരിച്ചുപോകാൻ സാധിക്കില്ലായിരുന്നു.
‘‘അജിത് പവാർ എൻസിപിയിൽ സ്വതന്ത്രനല്ല. അദ്ദേഹം തനിച്ച് എൻസിപി വിട്ട് വന്നാൽ സ്വീകരിക്കും. എന്നാൽ മറ്റു നേതാക്കളേയും കൂട്ടിയാണ് വരാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് മഹാരാഷ്ട്ര സർക്കാരിൽ തുടരാൻ സാധിക്കില്ല. അജിത് പവാർ വലിയ നേതാവാണ്. എന്താണ് മനസ്സിലെന്ന് അദ്ദേഹം പെട്ടെന്നു പറയില്ല. അജിത് പവാറിന്റെ നിലപാട് നിരീക്ഷിച്ചുവരികയാണെന്നും ഷിർസാദ് പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ പിളർത്തിയാണ് ഏക്നാഥ് ഷിൻഡെ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത്.