മഞ്ചേരി ∙ അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 12 പ്രതികൾക്കും ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളിൽ എല്ലാ പ്രതികളും ഏർപ്പെട്ടതായി 652 പേജുള്ള വിധി ന്യായത്തിൽ അഡീഷനൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി ടി.എച്ച്.രജിത ചൂണ്ടിക്കാട്ടി. പിഴത്തുക കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു നൽകണം.
1 മുതൽ 11 വരെ പ്രതികളായ കുറുവങ്ങാടൻ മുക്താർ (മുത്തു– 39), കോഴിശ്ശേരികുന്നത്ത് റാഷിദ് (ബാവ– 33), മുണ്ടശ്ശേരി റഷീദ് (സുഡാനി റഷീദ്– 32), താഴത്തേയിൽ കുന്നത്ത് ചോലയിൽ ഉമർ (44), വിളഞ്ഞോത്ത് എടക്കണ്ടി മുഹമ്മദ് ഷരീഫ് (ചെറി– 42), മഠത്തിൽ കുറുമാടൻ അബ്ദുൽ അലി (30), ഇരുമാംകുന്നത്ത് ഫദലുറഹ്മാൻ (30), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീൻ (29), വടക്കേചാലി മധുരക്കുഴിയൻ മഹ്സൂം (37), വിളഞ്ഞോളത്ത് എടക്കണ്ടി സാനിസ് (ചെറുമണി– 38), പിലാക്കൽക്കണ്ടി ഷബീർ (ഉണ്ണിക്കുട്ടൻ– 30) എന്നിവർക്കും 18–ാം പ്രതി ആലുംകണ്ടി ഇരുമാംകടവത്ത് സഫറുല്ല(41)യ്ക്കുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. ആകെ 22 പ്രതികളുണ്ടായിരുന്ന കേസിൽ 9 പേരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചിരുന്നു. 22-ാം പ്രതി ഫിറോസ്ഖാന് എതിരെയുള്ള കേസ് പിന്നീട് പരിഗണിക്കും. 2012നു ജൂൺ 10നു കുനിയിൽ അങ്ങാടിയിൽ കൊളക്കാടൻ അബൂബക്കർ (കുഞ്ഞാപ്പു 48), സഹോദരൻ കൊളക്കാടൻ അബ്ദുൽ കലാം ആസാദ് (37) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
2012 ജനുവരി 5നു കുനിയിൽ അത്തീഖ് റഹ്മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി പ്രതികൾ കൊല നടത്തിയെന്നാണ് ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ നൽകിയ കുറ്റപത്രം. ഇ.എം.കൃഷ്ണൻ നമ്പൂതിരിയായിരുന്നു പ്രോസിക്യൂട്ടർ.