ന്യൂഡൽഹി ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 83 കിലോമീറ്ററാണെന്നു റെയിൽവേ. ഈ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടു 2 വർഷമായെങ്കിലും ട്രാക്കുകളുടെ അപര്യാപ്തത കാരണം അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡിൽപോലും ഓടാനാകുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
180 കിലോമീറ്റർ വരെ സ്പീഡിൽ ഓടാവുന്ന വിധത്തിലാണ് വന്ദേഭാരത് ട്രെയിനുകൾ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 95 കിലോമീറ്റർ സ്പീഡിൽ പോകുന്ന ഡൽഹി–വാരാണസി ട്രെയിനിന്റേതാണ് നിലവിൽ കൂടിയ വേഗം. മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശപ്രവർത്തകൻ നൽകിയ ചോദ്യത്തിനാണു റെയിൽവേയുടെ മറുപടി.
2021–22 ൽ 84.48 കിലോമീറ്ററും 2022–23 ൽ 81.38 കിലോമീറ്ററുമായിരുന്നു വന്ദേഭാരതിന്റെ ശരാശരി വേഗം. കൂടിയ വേഗം ലഭിക്കാൻ ട്രാക്ക് നവീകരണം നടത്തുന്നുണ്ട്.
രാജധാനി, ശതാബ്ദി എക്സ്പ്രസുകളെക്കാൾ മികച്ചതാണ് വന്ദേഭാരതിന്റെ ശരാശരി വേഗമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. തുഗ്ലക്കാബാദ് – ആഗ്ര കന്റോൺമെന്റ് സെക്‌ഷനിൽ 160 കിലോമീറ്റർ സ്പീഡിൽ വരെ വന്ദേഭാരത് ഓടിക്കാനാവുന്നുണ്ട്.
സ്ലീപ്പർ കോച്ച് വരും
വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വൈകാതെ വരുമെന്ന് റെയിൽവേ അധികൃതർ മറുപടിയിൽ വ്യക്തമാക്കി വന്ദേഭാരത് മെട്രോ ട്രെയിനുകൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നതായി ബജറ്റ് വിശദീകരണവേളയിൽ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വന്ദേഭാരതിന്റെ പുതിയ മോഡൽ 200 കിലോമീറ്റർ വരെ സ്പീഡിൽ ഓടാവുന്ന വിധത്തിലാകും നിർമിക്കുന്നത്.