മൈസൂരു ∙ നാലു തവണ എംഎൽഎയും മുൻ മന്ത്രിയുമായ എസ്.എ.രാമദാസിന് സീറ്റ് നൽകാതെ ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക. കൃഷ്ണരാജയിലെ സിറ്റിങ് എംഎൽഎയായ രാമദാസിനു പകരം ടി.എസ്.ശ്രീവത്സയാണ് ജനവിധി തേടുന്നത്. ഇവിടെ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി മുൻ ചെയർമാൻ എച്ച്.വി.രാജീവും പ്രതിഷേധത്തിലാണ്.
നിരാശരുടെ എണ്ണം കൂടിയ ബിജെപിയിൽ പുതിയ വിമതനായി രാമദാസ് മത്സരിക്കുമെന്നാണു സൂചന. ‘‘ചൊവ്വാഴ്ച ഞാൻ എന്റെ മണ്ഡലത്തിലെ ജനങ്ങളെ കാണും. അവരുടെ അഭിപ്രായം അറിയാനായി ഒരു പെട്ടി സ്ഥാപിക്കും. ജനങ്ങളുടെ ഉപദേശപ്രകാരം ഭാവി പരിപാടികൾ തീരുമാനിക്കും’’– ദേശീയ മാധ്യമത്തോടു രാമദാസ് പറഞ്ഞു. സീറ്റ് നിഷേധിച്ച ബിജെപി നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായി രാമദാസിന്റെ വീടിനു മുന്നിൽ അനുയായികൾ ഒത്തൂകൂടിയിരുന്നു.
സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ മൈസൂരു എംപി പ്രതാപ് സിംഹ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാമദാസിനെ കാണാൻ രാത്രിയിൽതന്നെ വീട്ടിൽ എത്തി. പക്ഷേ കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം വിസമ്മതിച്ചു. ഇതിനിടെ, രാജിഭീഷണി മുഴക്കിയ എംപി കാരാഡി സംഗണ്ണയെ അനുനയിപ്പിക്കാൻ ബിജെപി മരുമകൾക്കു സീറ്റ് നൽകി. ഇതോടെ, കേന്ദ്ര നേതൃത്വത്തെ കാണാനുള്ള ഡൽഹി യാത്ര സംഗണ്ണ റദ്ദാക്കി.
2 മണ്ഡലങ്ങളിലെ സസ്പെൻസ് നിലനിർത്തി 10 സ്ഥാനാർഥികൾ ഉൾപ്പെട്ട മൂന്നാം പട്ടിക പുറത്തിറക്കിയതോടെ, 224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലും ബിജെപി സ്ഥാനാർഥികളായി. ആർഎസ്എസ്–ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടർ പാർട്ടിയോട് ഇടഞ്ഞ് കോൺഗ്രസിൽ ചേർന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണു ബിജെപി ലിംഗായത്ത് വിഭാഗത്തിലെ പ്രധാന ബിജെപി മുഖങ്ങളിലൊന്നായിരുന്ന ഷെട്ടറിന്റെ കൂടുമാറ്റം വോട്ടുചോർച്ചയുണ്ടാക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.