ആറളം ഫാം സുരക്ഷക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനമതിൽ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. മെയ് രണ്ടുവരെ ടെൻഡർ സമർപ്പിക്കാം. നാലിന് ടെൻഡർ അപേക്ഷകൾ തുറക്കും. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയർ ഓഫീസിലാണ് ടെൻഡർ തുറക്കൽ. ഒരു വർഷമാണ് ആനമതിൽ പ്രതിരോധ നിർമാണ പ്രവൃത്തിയുടെ കാലാവധി. 12 മുതൽ ടെൻഡർ സമർപ്പിക്കാനാണ് വിജ്ഞാപനത്തിലെ നിർദേശം.
ആനമതിൽ നിർമാണത്തിന് എസ്‌റ്റിമേറ്റിൽ നിശ്‌യിച്ച തുകയായ 53 കോടി രൂപ കഴിഞ്ഞയാഴ്‌ച സർക്കാർ പിഡബ്ല്യുഡിക്ക് കൈമാറിയിരുന്നു. ടെൻഡർ നടപടി ഉടൻ നടത്തണമെന്നും നിർദേശിച്ചു. തുടർന്നാണ് ടെൻഡർ ക്ഷണിച്ച് വിജ്ഞാപനമിറങ്ങിയത്.
ആറളം ആദിവാസി മേഖലയിലടക്കം ഇതിനകം 12 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. കാട്ടാനകളിൽനിന്ന് സുരക്ഷയൊരുക്കാൻ ഒന്നാം പിണറായി സർക്കാർ ആനമതിൽ നിർമിക്കാൻ തീരുമാനിച്ചു. മുൻ മന്ത്രി എ കെ ബാലൻ ഇക്കാര്യം ആറളം ഫാമിലെത്തി പ്രഖ്യാപിച്ചു. 22 കോടി രൂപ മുടക്കി ആനമതിൽ നിർമിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ അന്ന് ചുമതലപ്പെടുത്തി. 11 കോടി രൂപ ആദ്യഗഡുവായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ കൈമാറി. ടെൻഡർ നടത്താതെ യുഎൽസിസിയെ വഴിവിട്ട് സഹായിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു. യുഎൽസിസി പ്രവൃത്തി ചുമതലയിൽനിന്ന് ഒഴിഞ്ഞു. ഇതോടെയാണ് ആനമതിൽ പദ്ധതി അട്ടിമറിക്കപ്പെട്ടത്. നാലുപേർ ആറളത്ത് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുകയുംചെയ്‌തു. യുഡിഎഫ് അട്ടിമറിയിൽ വൈകിപ്പിച്ച ആനമതിൽ പ്രവൃത്തിക്ക് നിശ്‌ചയിച്ചതിന്റെ ഇരട്ടിയിൽ അധികം തുക നൽകി വീണ്ടും സർക്കാർ പ്രഖ്യാപിത പദ്ധതി നടപ്പാക്കാനുള്ള ദൃഢനിശ്‌ചയവുമായി മുന്നോട്ടുപോവുകയാണ്.
ആറളം ഫാമിൽ വീണ്ടും
കാട്ടാന ചരിഞ്ഞു
ഇരിട്ടി
ആറളം ഫാം ആറാം ബ്ലോക്കിലെ കൃഷിയിടത്തിൽ വീണ്ടും കാട്ടാന ചരിഞ്ഞു. ഒരാഴ്ചക്കകം ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ആറാം ബ്ലോക്കിലെ കൃഷിയിടത്തിലെ കുളത്തിനടുത്താണ് ജഡം കണ്ടെത്തിയത്. ഏകദേശം 20 വയസുണ്ടെന്നാണ് നിഗമനം. ജഡത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധത്തെ തുടർന്ന് തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടത്. വനത്തിന് സമാനമായ രീതിയിലുള്ള കൃഷിയിടമാണിത്. കാടുകയറിയ ഈ പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. അഞ്ചു ദിവസം മുമ്പ് ഫാം ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ 20 വയസുള്ള പിടിയാന ചരിഞ്ഞിരുന്നു. വനംവകുപ്പ് അധികൃതരും പൊലീസും ഫാം അധികൃതരും സ്ഥലത്തെത്തി. ഒന്നരവർഷത്തിനിടയിൽ ആറ് കാട്ടാനകളാണ് ഫാമിൽ ചരിഞ്ഞത്.
previous post