മലപ്പുറം: ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നുമുതല്‍ 11 വരെയുള്ള പ്രതികളും 18-ാം പ്രതിയെയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ ഒമ്പത് പ്രതികളെ വെറുതെവിട്ടു. നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസില്‍ പത്തുവര്‍ഷത്തിന് ശേഷമാണ് മഞ്ചേരി മൂന്നാം അഡീ. സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്. രജിത വിധി പറഞ്ഞത്.
മുസ്ലീംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറിയായിരുന്ന പാറമ്മല്‍ മുഹമ്മദ് കുട്ടി ഉള്‍പ്പെടെ 21 പേരായിരുന്നു കേസിലെ പ്രതികള്‍. മാര്‍ച്ച് 19-ന് കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ദൃക്സാക്ഷികളുള്‍പ്പെടെ 275 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സംഭവംനടന്ന സ്ഥലം വീഡിയോവഴി പ്രദര്‍ശിപ്പിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ നൂറ് തൊണ്ടിമുതലുകളും ശാസ്ത്രീയമായി തയ്യാറാക്കിയ മൂവായിരത്തോളം രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
2012 ജൂണ്‍ പത്താം തീയതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. കുനിയില്‍ അത്തീഖ് റഹ്‌മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.2018 സെപ്തംബറില്‍ കേസില്‍ വിചാരണ തുടങ്ങിയെങ്കിലും കോവിഡും സാക്ഷിവിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല മഞ്ചേരി കോടതിയില്‍നിന്ന് തലശ്ശേരിയിലേക്ക് സ്ഥലം മാറിപ്പോയതും കാരണം നടപടികള്‍ നീണ്ടു. ഇതിനിടയില്‍ വിസ്താരം നടത്തിയ ജഡ്ജിതന്നെ കേസില്‍ വിധി പറയണമെന്ന ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ നിലവില്‍ കേസ് കേള്‍ക്കുന്ന ജഡ്ജി ടി.എച്ച്. രജിത വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയുമെന്ന് അറിയിച്ചതോടെ ഈ ഹര്‍ജി സുപ്രീംകോടതി തള്ളി. തുടര്‍ന്നാണ് കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. കേസിലെ വിധിപ്രസ്താവം കണക്കിലെടുത്ത് കോടതി പരിസരത്ത് വ്യാഴാഴ്ച കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.