കണ്ണൂര്‍: ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിലായിരുന്നു ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. എബിന്റെ നെഞ്ചിൽ ആന ചവിട്ടി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിനെ രക്തം ഛര്‍ദിച്ച നിലയില്‍ അവശനായിട്ടാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. എന്നാല്‍, കേരളത്തിലെ വനത്തിനുള്ളിലാണ് എബിനെ പരിക്കേറ്റ നിലയില്‍ കണ്ടത്തിയതെന്നാണ് വനംവകുപ്പിന്റെ വാദം. കൃഷിയിടത്തിലല്ല അപകടമുണ്ടായതെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.
എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റിന് പഠിക്കുന്ന വിദ്യാർഥിയാണ് എബിൻ. വാഴക്കുണ്ടത്തെ കാട്ടാത്ത് ഷാജുവിൻ്റെയും സജിനിയുടേയും മകനാണ്. സഹോദരൻ: ബിബിൻ.