തിരുവനന്തപുരം ∙ ബൈക്കിൽ വരികയായിരുന്ന കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത് (30) ടിപ്പർ ഇടിച്ചു മരിച്ചത് അപകടമരണമല്ല, കൊലപാതകമെന്ന് തെളിഞ്ഞു. അപകടം ആസൂത്രിതമെന്നും പൊലീസ് കണ്ടെത്തി. ഒളിവില്‍പ്പോയ ടിപ്പര്‍ ഡ്രൈവര്‍ ശരത് കോടതിയില്‍ കീഴടങ്ങി. തോട്ടാവാരം സ്വദേശി രഞ്ജിത്ത് കഴിഞ്ഞദിവസമാണു ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് ശരത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരായത്. ശരത്തിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി പൊലീസ് അപേക്ഷ നൽകും. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതകം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. തോട്ടാവാരം മേലേകുഴിവിള വീട്ടിൽ ധർമരാജിന്റെയും രമണിയുടെയും മകനാണു രഞ്ജിത്. ഞായറാഴ്ച രാവിലെ പത്തരയോടെ പെരുങ്കടവിളയ്ക്കു സമീപം പുനയൽകോണത്താണു സംഭവം.
കീഴാറൂർ ഭാഗത്തുനിന്നു പെരുങ്കടവിളയിലേക്കു ബൈക്കിൽ വരികയായിരുന്ന രഞ്ജിത്തിനെ, എതിർദിശയിൽനിന്നു വന്ന ടിപ്പർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി ഏതാണ്ടു പൂർണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാൽ ഒടിഞ്ഞു തൂങ്ങി. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകട സ്ഥലത്തു തന്നെ രഞ്ജിത് മരിച്ചുവെന്നാണു ദൃക്സാക്ഷി വിവരം.
രഞ്ജിത്തിന്റെ ബൈക്കിൽ ഇടിച്ച ടിപ്പർ തുടർന്നു റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും വാനിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗവും വാനിന്റെ ഒരു വശവും ഭാഗികമായി തകർന്നു. അപകടത്തിനു പിന്നാലെ ഡ്രൈവർ കടന്നുകളഞ്ഞു. ടിപ്പറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേർകൂടി ചേർന്നാണു രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്.