തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. അലി അക്ബർ (56) ആണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അരുവിക്കര അഴീക്കോട് വളപെട്ടിയിലായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ഭാര്യ മുംതാസിന്‍റെ അമ്മ 65 വയസുള്ള സഹീറയെയാണ് ആദ്യം അലി അക്ബര്‍ വെട്ടിയത്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മുംതാസിനും തൊട്ടുപിന്നാലെ വെട്ടേറ്റു. മുംതാസിനെ വെട്ടുന്നത് തടയുന്നതിനിടെയാണ് ഭാര്യയുടെ അമ്മ സഹീറ വെട്ടേറ്റ് മരിച്ചത്. മരണം ഉറപ്പാക്കാൻ മുംതാസിനെ അലി തീയും കൊളുത്തി. വീട്ടിലുണ്ടായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കാണുന്നത് വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന സഹീറയെയും തൊട്ടപ്പുറത്ത് ദേഹമാസകലം തീപൊള്ളലേറ്റ നിലയിൽ മുംതാസുമാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മുംതാസ് മരിച്ചത്.