തിരുവനന്തപുരം ∙ വിമാനങ്ങളെപ്പോലെ, ഉപയോഗം കഴിഞ്ഞാൽ സുരക്ഷിതമായി റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ലെക്സ്) വിജയം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്.ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറിൽ 4.5 കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ ഓട്ടണോമസ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമായി. രാവിലെ 7.10ന്, ആർഎൽവി വഹിച്ചുകൊണ്ട് ഇന്ത്യൻ എയർഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റർ പറന്നുയർന്നു. സമുദ്രനിരപ്പിൽനിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ ആർഎൽവിയുടെ മിഷൻ മാനേജ്മെന്റ് കംപ്യൂട്ടർ കമാൻഡിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പിൽബോക്സ് മാനദണ്ഡങ്ങൾ കൈവരിച്ച ശേഷം ഇന്റഗ്രേറ്റഡ് നാവിഗേഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാണ് ലാൻഡിങ് നടത്തിയത്.
- Home
- Uncategorized
- വിമാനങ്ങളെപ്പോലെ റൺവേയിൽ തിരിച്ചിറക്കാം; ആർഎൽവി പരീക്ഷണം വിജയം, ആദ്യ രാജ്യം.*