കട്ടപ്പന ∙ കാഞ്ചിയാർ പേഴുംകണ്ടത്ത് അധ്യാപികയായ യുവതിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ ഭർത്താവിനെ പിടികൂടി. പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ-ഫിലോമിന ദമ്പതികളുടെ മകൾ അനുമോളെ (വത്സമ്മ-27) കൊലപ്പെടുത്തിയെന്ന കേസിലാണു ഭർത്താവ് പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി (29) അറസ്റ്റിലായത്.ഇന്നലെ പുലർച്ചെ ഇയാൾ അതിർത്തിയിൽ തമിഴ്നാട് മേഖലയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കിടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു.
പിന്നാലെ, ജീൻസും ടീഷർട്ടും ധരിച്ച് ഇയാൾ ചെക്പോസ്റ്റ് കടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു തിരച്ചിൽ വ്യാപിപ്പിച്ചതോടെ ഇയാൾ വേഷം മാറി മുണ്ടും ഷർട്ടും ധരിച്ച് റോസാപ്പൂക്കണ്ടത്ത് എത്തിയപ്പോഴാണു പൊലീസ് സംഘത്തിനു മുൻപിൽ അകപ്പെട്ടത്.