കൊല്ലം ∙ ചടയമംഗലത്ത് പതിനേഴുകാരിയുടെ മരണത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളി സ്വദേശിയായ അഖിലിനെ ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഖിലുമായി പെണ്‍കുട്ടി അടുപ്പത്തിലായത്. രണ്ടു വർഷം പ്രണയിച്ചു. അഖില്‍ പെൺകുട്ടിക്ക് ഫോണ്‍ വാങ്ങിനൽകിയിരുന്നു. വിവാഹം കഴിക്കാമെന്ന് അഖില്‍ ഉറപ്പു നല്‍കിയെങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ മനോവിഷമത്തിൽ പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
അഖിലിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പലപ്രാവശ്യം വിലക്കിയിട്ടും അഖിൽ പെൺകുട്ടിയെ ശല്യം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. അഖിൽ മകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.