തിരുവനന്തപുരം ∙ സിപിഐയിൽ കാനം പക്ഷം പിടിച്ചെടുത്ത എറണാകുളം സമ്മേളനത്തിൽ നടന്ന വിഭാഗീയത സംസ്ഥാന നേതൃത്വം പരിശോധിക്കും. ചേരിപ്പോരു നടന്ന മറ്റു ജില്ലകളിൽ എന്തു വേണമെന്ന കാര്യം അതതു ജില്ലാ കൗൺസിലുകൾക്കു വിട്ടു. പാലക്കാട്ട് ഇതിനകം തന്നെ ജില്ലാ കൗൺസിൽ അന്വേഷണ കമ്മിഷനെ വച്ചു.
കെ.ഇ.ഇസ്മായിൽ പക്ഷത്തിനൊപ്പം ഉറച്ചു നിന്ന എറണാകുളം ജില്ല ഇക്കുറി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ടിറങ്ങി പിടിക്കുകയായിരുന്നു. ജില്ല നിലനിർത്താൻ ഇസ്മായിൽ വിഭാഗവും പിടിക്കാൻ കാനം വിഭാഗവും എല്ലാ അടവും പയറ്റി.
പാർട്ടി മാനദണ്ഡങ്ങൾക്കു ചേരാത്ത പലതും അവിടെ സംഭവിച്ചതായി സംസ്ഥാന കൗൺസിൽ യോഗത്തിൽ വച്ച സമ്മേളന അവലോകന റിപ്പോർട്ടിൽ കാനം തന്നെ ചൂണ്ടിക്കാട്ടി. ചർച്ചകളിലും ‘എറണാകുളം’ ഒച്ചപ്പാടു സൃഷ്ടിച്ചു. ഇതോടെയാണു സംസ്ഥാന കൗൺസിൽ തന്നെ നേരിട്ടു കമ്മിഷനെ വയ്ക്കാമെന്ന ധാരണയിൽ എത്തിയത്. വിശദാംശങ്ങൾ പിന്നീടു തീരുമാനിക്കും.
റിപ്പോർട്ട് അവതരിപ്പിച്ച് ആമുഖമായി സംസാരിച്ച കാനം, കെ.ഇ.ഇസ്മായിലിന്റെ പേരെടുത്തു പറയാതെ നേതൃത്വത്തിന്റെ തന്നെ ഭാഗമായവർ ജില്ലകളിൽ വിഭാഗീയ നീക്കങ്ങൾ നടത്തി എന്നാരോപിച്ചു. ജില്ലകളിൽ നടന്നതിന്റെ തുടർച്ച സംസ്ഥാന സമ്മേളനത്തിൽ ഉണ്ടായെന്നും കാനം പറഞ്ഞു.