അതിര്‍ത്തിയിലൂടെ ഗുണനിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമായ വെളിച്ചെണ്ണ സംസ്ഥാനത്തേക്ക് ഒഴുകുമ്പോള്‍ പരിശോധിക്കാനോ തടയാനോ സംവിധാനമില്ലാതെ കേരളം.
കേരളത്തില്‍ മായം കണ്ടുപിടിക്കുന്നതിന് ഐവി, എഫ്എഫ്എ തുടങ്ങിയ ടെസ്റ്റുകളാണ് പ്രധാനമായും ചെയ്തുവരുന്നത്. പക്ഷെ ഇതുകൊണ്ട് വെളിച്ചെണ്ണയിലെ മായം തടയുവാന്‍ സാധിക്കുകയില്ല.
അനലസ്റ്റിക്കല് ലാബോറട്ടറി സ്ഥാപിച്ച് ടെസ്റ്റ് നടത്തിയാലെ ഈ പ്രശ്നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കഴിയുകയുള്ളൂ എങ്കിലും കേരളത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടില്ല. ഇതുമൂലം മായം കലര്‍ന്ന വെളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുകയാണ്.
തമിഴ്നാട്ടില്‍ വെളിച്ചെണ്ണ ഭക്ഷ്യഎണ്ണയുടെ ഗണത്തില്പ്പെടുത്തിയിട്ടില്ലാത്തതിനാല് ഭക്ഷ്യ സുരക്ഷാഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതും വ്യാജന്മാര്ക്കു സഹായകമാകുന്നു. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളില്‍ കേരളവിപണി കീഴടക്കിയിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. സര്‍ക്കാര്‍ സഹകരണ സ്ഥാപനമായ കേരഫെഡിന്റെ ട്രേഡ് മാര്‍ക്കില്‍ ചെറിയ മാറ്റംവരുത്തിയ വ്യാജ വെളിച്ചെണ്ണകളും വിപണിയില്‍ സുലഭമാണ്.
ഇതിനാല്‍ കൂടുതലാളുകളും മായംകലര്‍ന്ന വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. നിരോധിച്ചാല്‍ അടുത്തദിവസം തന്നെ മറ്റൊരു ബ്രാന്‍ഡില്‍ ഇത്തരം കമ്പനിയുടെ വെളിച്ചെണ്ണ പുറത്തിറങ്ങും.
മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന് ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയിരുന്നു. ഇതെല്ലാം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.