ഉഷ്ണതരംഗ- സൂര്യാതപ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാരത്തെരുവുകളിലും ആവശ്യാനുസരണം “തണ്ണീർപ്പന്തലുകൾ’ ആരംഭിക്കാൻ നിർദേശം.
അടുത്ത 15 ദിവസത്തിനുള്ളിൽ തുറക്കുന്ന തണ്ണീർപ്പന്തലുകൾ മേയ് വരെ നിലനിർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വകുപ്പ് മേധാവികളെയും ജില്ലാ കളക്ടർമാരെയും പങ്കെടുപ്പിച്ചുള്ള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി യോഗത്തിലാണു നിർദേശം.
തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശ്യം ഒആർഎസ് ലായനി എന്നിവ കരുതണം. ജനങ്ങൾക്ക് ഇത്തരം “തണ്ണീർപ്പന്തലുകൾ’ എവിടെയാണെന്ന അറിയിപ്പ് ജില്ല തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്കർ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീർപ്പന്തലുകൾ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയിൽനിന്നു ഗ്രാമ പഞ്ചായത്തിന് രണ്ടു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്നു ലക്ഷം, കോർപറേഷന് അഞ്ച് ലക്ഷം വീതവും അനുവദിക്കും. ഈ പ്രവൃത്തി അടുത്ത 15 ദിവസത്തിനുള്ളിൽ നടത്തും.
പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാൻ യൂണിറ്റ് മേധാവികൾക്ക് നിർദേശം നൽകി.
ഇതിനായുള്ള ചെലവിനായി ഇതിനകംതന്നെ ജില്ലകൾക്ക് പണം കൈമാറി. സംസ്ഥാനത്ത് താപനില വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
പോലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികൾക്കും മൃഗങ്ങൾക്കുമായി പാത്രങ്ങളിൽ വെള്ളം കരുതണം. അടിയന്തരഘട്ടങ്ങളിൽ 112 എന്ന നന്പറിൽ പോലീസ് കണ്ട്രോൾ റൂമിലും 04712722500, 9497900999 നന്പരുകളിൽ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോൾ റൂമിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.