2016 മുതൽ സംസ്ഥാനത്തെ മെഡിക്കൽ, ദന്തൽ കോളേജുകളിലായി എൽഡിഎഫ് സർക്കാർ സൃഷ്ടിച്ചത് ഡോക്ടർമാരടക്കം 4719 തസ്‌തിക. ദേശീയ മെഡിക്കൽ കമീഷന്റെ നിബന്ധന അടിസ്ഥാനമാക്കി രോഗികളുടെ വർധനയനുസരിച്ചാണ് സംസ്ഥാനത്ത് തസ്‌തിക നിർണയം നടക്കുന്നത്.
ആർദ്രം മിഷന്റ ഭാഗമായി തെരഞ്ഞെടുത്ത ജില്ല/ജനറൽ/താലൂക്ക് ആശുപത്രികളിലായി 610 വിവിധ തസ്‌തികയാണ് സൃഷ്ടിച്ചത്. സ്റ്റാഫ് നഴ്‌സ് ഗ്രേഡ്–-II, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്–-II, ഡെന്റൽ അസി. സർജൻ എന്നീ തസ്‌തികകളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ഓരോ ന്യൂറോളജിസ്റ്റിന്റെ തസ്‌തികയും സൃഷ്ടിച്ചു.
പുനലൂർ താലൂക്കാശുപത്രിയിൽ -17ഉം റാന്നി താലൂക്കാശുപത്രിയിൽ 12ഉം പീരുമേട് താലൂക്കാശുപത്രിയിൽ -ഒരു ജൂനിയർ കൺസൾട്ടന്റിന്റെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിൽ -ഒരു ജൂനിയർ കൺസൾട്ടന്റിന്റെയും തസ്‌തിക പുതുതായി സൃഷ്ടിച്ചു. സമഗ്ര പാക്കേജിന്റെ ഭാഗമായി ആരോഗ്യവകുപ്പിനു കീഴിലുള്ള താലൂക്ക്/ ജില്ല/ ജനറൽ ആശുപത്രികളിൽ വിവിധ വിഭാഗത്തിലായി 300 അധിക തസ്‌തിക സൃഷ്ടിച്ചതും ഇക്കാലയളവിൽത്തന്നെ.