നാഗ്പൂർ: ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. യൂട്യൂബ് നോക്കി പ്രസവം സംബന്ധിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി മനസ്സിലാക്കിയിരുന്നവെന്നും വെള്ളിയാഴ്ച് വീട്ടിൽ വെച്ച് പെൺകുഞ്ഞിനെ പ്രസവിക്കുകയും തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു പ്രസവവും. നവജാത ശിശുവിന്റെ കരച്ചിൽ അയൽക്കാരെ അറിയിക്കാതിരിക്കാൻ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചു. എന്നാല്‍ തുടർന്ന് ആരോഗ്യ നില വഷളായതോടെ പെൺകുട്ടി സംഭവം അമ്മയോട് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഒരു മാളിൽ ജോലി ചെയ്തിരുന്ന കുട്ടിയുടെ അമ്മ, ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ മുറിയിൽ പലയിടത്തും രക്തക്കറകൾ കണ്ടതോടെയാണ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നത്. ആർത്തവത്തെ തുടർന്നാണ് രക്തക്കറയെന്ന് പറഞ്ഞ് അമ്മയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പെണ്‍കുട്ടി പിന്നീട് താൻ പെൺകുഞ്ഞിന് ജന്മം നൽകിയതായി തുറന്ന് പറയുകയായിരുന്നു.
ഗർഭിണിയാണെന്ന വിവരം പെൺകുട്ടി കുടുംബത്തോട് മറച്ചുവെക്കുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ചപ്പോള്‍ വയറിന് സുഖമില്ലെന്നത് അടക്കമുള്ള കാര്യങ്ങളായിരുന്നു പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒരു യുവാവ് തനിക്കെതിരെ ലൈംഗികാതിക്രം നടത്തുകയായിരുന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ‘ധാരാളം സമയം ഫോണില്‍ ചിലവഴിക്കാറുണ്ടായിരുന്ന പെണ്‍കുട്ട് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഒരു താക്കൂറിനെ പരിചയപ്പെടുകയും അവനുമായി ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. അവൾക്ക് അവന്റെ മുഴുവൻ പേരോ മറ്റ് വിലാസമോ അറിയില്ല. ചാറ്റ് മുഴുവന്‍ മെസഞ്ചറും വോയ്സു കോളുകളും വഴിയായതിനാല്‍ മൊബൈല്‍ നമ്പറും ലഭ്യമല്ല. ഇത് അന്വേഷണത്തെ കാര്യമായി ബാധിക്കുന്നു’- എന്നും പൊലീസ് വ്യക്തമാക്കി.
അപരിചിതരുമായി ചാറ്റ് ചെയ്യാൻ ഫോണ്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് മനസിലാക്കിയ കുട്ടിയുടെ അമ്മ ആഴ്ചകൾക്ക് മുമ്പ് മകളുടെ സെൽഫോൺ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഈ ഫോണിലെ വിവരങ്ങള്‍ അടക്കം കണ്ടെത്തി അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ ചോദ്യം ചെയ്യാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളാകാനെന്ന വ്യാജേനയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ കാണാനായി എത്തിയതെന്നും പൊലീസും വ്യക്തമാക്കുന്നു. ഒരിക്കൽ താക്കൂർ അവളെ ഒരു സുഹൃത്തിന്റെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകുയും അവിടെ വെച്ച് മദ്യം കഴിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. എതിർത്ത പെണ്‍കുട്ടി ബലമായി മദ്യം കുടിപ്പിച്ചതിന് ശേഷമായിരുന്നു പീഡനം.
ഇതിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവം പൂർണ്ണമായും വീട്ടുകാരില്‍ നിന്നും മറച്ചുവെച്ചു.
ആർത്തവത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അമ്മയെ തെറ്റിദ്ധരിപ്പിക്കാനായി സാനിട്ടറി നാപ്കിനുകള്‍ ബാഗില്‍ എടുത്ത് വെക്കാറുമുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വയറിനെക്കുറിച്ച് ചില അയൽക്കാർ സംശയങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും തന്റെ ആർത്തവ ചക്രം ശരിയാണെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വീട്ടുകാർക്കും കാര്യമായ സംശയമുണ്ടായില്ല.
അതേസമയം, താക്കൂറിനെ കണ്ടെത്താൻ സൈബർ വിദഗ്ധരുടെ സഹായം തേടാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് അംബസാരി പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ഗജാനൻ കല്യാൺകർ പറഞ്ഞു. “കേസിലെ പല ചോദ്യങ്ങളിലും പോലീസിന് ഇപ്പോഴും ഉറപ്പില്ല. പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും അമ്മയുടെയും പ്രാഥമിക മൊഴി ഞങ്ങളുടെ പക്കലുണ്ട്, എന്നാൽ വിശദമായ അന്വേഷണം ആവശ്യമാണ്,” കല്യാൺകർ പറഞ്ഞു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പെൺകുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
- Home
- Uncategorized
- ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പീഡനം, യൂട്യൂബ് നോക്കി പ്രസവം: കുഞ്ഞിനെ കൊന്ന് പതിനഞ്ചുകാരി സുഹൃത്തുക്കളാകാനെന്ന വ്യാജേനയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ കാണാനായി എത്തിയതെന്ന് മഹാരാഷ്ട്ര പൊലീസ്