സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ദൂരപരിധിയിൽ 70,582 നിർമിതികളെന്ന് വിദഗ്ധസമിതി. ബഫർസോണ്‍ സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
നിർമിതികളുടെ എണ്ണം ഏറ്റവും കൂടുതൽ വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ്. ഇവിടെ 20,045 നിർമിതികളാണുള്ളത്. 8,507 നിർമിതകളുള്ള പെരിയാർ ടൈഗർ റിസർവാണ് തൊട്ടടുത്ത്. ഏറ്റവും കുറവ് കരിന്പുഴയും പാന്പാടും ചോലയുമാണ്. 77, 79 എന്നിങ്ങനെയാണ് ഇവിടെ കണ്ടെത്തിയ നിർമിതികൾ.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംരക്ഷിത പ്രദേശങ്ങളുടെ പാരിസ്ഥിതിക സംവേദക മേഖലയിൽ (ഇക്കോ സെൻസിറ്റീവ് സോണിൽ) നിലകൊള്ളുന്ന നിർമിതികളുടെ വിശദാംശങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഫീൽഡ് തല സർവേ നടത്തുന്നതിന് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയമിച്ചത്.
ഫീൽഡ് തല സർവേയിൽ കണ്ടെത്തുന്ന നിർമിതികൾ കൂടി ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിനൊപ്പം കൂട്ടിച്ചേർക്കണമെന്നു നിർദേശിച്ചിരുന്നു.
ഫീൽഡ് തല വിവരശേഖരണത്തിനായി പ്രത്യേകം വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പരിശീലനം ലഭിച്ച വനം, തദ്ദേശ സ്വയംഭരണം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരും, മറ്റു വോളന്റിയർമാരും നിർമിതികളുടെ വിവരങ്ങൾ വിദഗ്ധസമിതിയുടെ മേൽനോട്ടത്തിൽ പ്രദേശങ്ങളിൽനിന്നും ശേഖരിച്ചു.
പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള അവസരവും നല്‍കിയെന്ന് ഇന്നലെ സർക്കാരിനു നല്കിയ റിപ്പോർട്ടിൽ വിദഗ്ധ സമിതി വ്യക്തമാക്കി. ഉപഗ്രഹചിത്രങ്ങളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിനായി വിദഗ്ധ സമിതി 14 മീറ്റിംഗുകൾ നടത്തി.
സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ രണ്ട് വാല്യങ്ങളാണുള്ളത്. വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെയും സർവേ നന്പരോടുകൂടിയുള്ള അനുബന്ധ ഉപഘടകങ്ങളുടെയും (ആട്രിബ്യൂട്ടുകളുടെയും) വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇക്കോ സെൻസിറ്റീവ് സോണ്‍ നിർവചിക്കുന്നതിന് ജിഐഎസ് പ്ലാറ്റ്ഫോമിലെ കഡസ്ട്രൽ മാപ്പുകളുടെയും ഉപഗ്രഹ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവര ശേഖരണം നടത്തിയിരിക്കുന്നത്.