ജലസേചന ലക്ഷ്യം നിറവേറ്റാനുള്ള പ്രവൃത്തികളുമായി പഴശ്ശി ജലസേചനപദ്ധതി. സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ അനുവദിച്ച പത്തുകോടി രൂപയുടെ കനാൽ ബലപ്പെടുത്തൽ, നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കി മെയ്‌മാസം ട്രയൽ റൺ നടത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ജില്ലയുടെ ഇടതും വലതുമായി 65 കിലോമീറ്റർ ദൂരത്തിൽ വരണ്ടും തകർന്നും കിടന്ന പദ്ധതിയുടെ മെയിൻ കനാലുകളിലെ ഗുരുതര തകരാറുകൾ പരിഹരിച്ച് വെള്ളമൊഴുക്കാനുള്ള പ്രവൃത്തികളാണ് പൂർത്തിയാകുന്നത്. വെളിയമ്പ്ര ഡാം സൈറ്റിൽനിന്ന് മാഹിവരെ നീളുന്ന 23 കിലോമീറ്റർ മെയിൻ കനാൽ ബലപ്പെടുത്തൽ ഏതാണ്ട് പൂർത്തിയായി. കനാലിന്റെ 10.400 കിലോമീറ്റർ ഭാഗത്തെ പുറക്കുളം ആമ്പിലാട്, 15 കിലോമീറ്റർ പാട്യം ഭാഗത്തും ബാക്കിയുള്ള കനാൽ നവീകരണ പ്രവൃത്തിയും ടെൻഡറായി. ഇത് കൂടിയാകുന്നതോടെ വെളിയമ്പ്രയിലെ പഴശ്ശി ഷട്ടർ തുറന്നാൽ മാഹിവരെ കനാലുകളിലേക്ക് വെള്ളം ഒഴുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ വർഷം ട്രയൽ റൺ വഴി അഞ്ചര കിലോമീറ്ററിൽ വെള്ളമൊഴുക്കാനായതിന്റെ ആത്‌മവിശ്വാസത്തിൽനിന്നാണ് ഇത്തവണ 65 കിലോമീറ്ററിലേക്ക് വെള്ളം ഒഴുക്കാനുള്ള നീക്കങ്ങൾ.
പറശ്ശിനിക്കടവ് നീർപ്പാലം 42 കിലോമീറ്റർ കനാലും നവീകരിക്കുന്നു
previous post