• Home
  • Kerala
  • *മാതൃഭൂമിക്ക് 4 പുരസ്‌കാരങ്ങള്‍; 2021-ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.*
Kerala

*മാതൃഭൂമിക്ക് 4 പുരസ്‌കാരങ്ങള്‍; 2021-ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.*


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2021-ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിലും ദൃശ്യമാധ്യമ വിഭാഗത്തിലുമായി മാതൃഭൂമിക്ക് നാല് പുരസ്‌കാരങ്ങൾ ലഭിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ അനു എബ്രഹാം, ഫോട്ടോഗ്രഫിയിൽ കെ.കെ. സന്തോഷ്, കാർട്ടൂൺ വിഭാഗത്തിൽ കെ. ഉണ്ണികൃഷ്ണൻ, ദൃശ്യ മാധ്യമ വിഭാഗത്തിൽ എ.യു. അമൃത എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരമാണ് അനു എബ്രഹാമിന് ലഭിച്ചത്. ‘ബാധ്യതയല്ല, പ്രവാസി സാധ്യതയാണ്’ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. ‘പന്തിനൊപ്പം പറക്കും വൈശാഖ്’ എന്ന അടിക്കുറിപ്പോടെ കെ.കെ. സന്തോഷ് പകർത്തിയ ചിത്രത്തിനാണ് മികച്ച ഫോട്ടോഗ്രഫി പുരസ്‌കാരം. ‘വിവാദങ്ങളെല്ലാം ഒഴുകിപ്പോയി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിന് കെ. ഉണ്ണികൃഷ്ണനും പുരസ്‌കാരം ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ എ.യു. അമൃത തയ്യാറാക്കി മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്ത അട്ടപ്പാടിയിലെ പഞ്ചകൃഷി എന്ന സ്റ്റോറിക്കാണ് മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം.ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

അച്ചടി മാധ്യമ വിഭാഗത്തിൽ വിനോദ് പായം(ദേശാഭിമാനി) ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘വഴിവെട്ടണം ആചാരമേ നീയിതെന്തു ഭാവിച്ച്’ എന്ന സ്റ്റോറിക്കാണ് അവാർഡ്. ഫോട്ടോഗ്രഫിയിൽ അരുൺ ശ്രീധർ(മലയാള മനോരമ) പകർത്തിയ ‘കണ്ണിൽ അച്ഛൻ’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രവും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു.

ദൃശ്യമാധ്യമ വിഭാഗത്തിൽ എസ്. ശ്യാംകുമാർ(ഏഷ്യാനെറ്റ് ന്യൂസ്) പുരസ്‌കാരത്തിന് അർഹനായി. കോവിൻ ആപ്പിലെ സാങ്കേതിക പിഴവ് തുറന്നുകാട്ടിയ ‘കോവിൻ ഫ്രോഡ്’ എന്ന സ്റ്റോറിക്കാണു പുരസ്‌കാരം. മനു എസ്. പിള്ളയുമായി നടത്തിയ അഭിമുഖത്തിന് ജയമോഹൻ നായർ(മനോരമ ന്യൂസ്) മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. ടി.പി. ഷാനി((മനോരമ ന്യൂസ്)ക്കാണു മികച്ച ന്യൂസ് റീഡർക്കുള്ള പുരസ്‌കാരം.മികച്ച ക്യാമറ: ആർ.പി. കൃഷ്ണപ്രസാദ്(സത്രം ട്രൈബൽസ്- ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ന്യൂസ് എഡിറ്റിങ്: വി. വിജയകുമാർ(കക്കകളുടെ നിലനിൽപ്പും കക്ക വാരൽ തൊഴിലാളികളുടെ അതീജീവനവും- ഏഷ്യാനെറ്റ് ന്യൂസ്).

പുരസ്‌കാരങ്ങൾ ഫെബ്രുവരി 28-നു വൈകിട്ട് 5.30-നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.ആർ. പാർവതീദേവി, കെ.എം. മോഹൻദാസ്, എസ്.ആർ. സഞ്ജീവ് എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്. കൃഷ്ണ പൂജപ്പുര, വാമനപുരം മണി, എം.കെ. വിവേകാനന്ദൻ നായർ എന്നിവരായിരുന്നു കാർട്ടൂൺ വിഭാഗം ജൂറി അംഗങ്ങൾ. ഡോ. മീന ടി. പിള്ള, കെ. മനോജ് കുമാർ, ടി.എം. ഹർഷൻ എന്നിവരടങ്ങിയ ജൂറിയാണു ദൃശ്യമാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്.

Related posts

നാല്‌ ജില്ലയിൽ ബിഎസ്‌എൻഎൽ 4ജി ; ആഗസ്തിൽ നിലവിൽവരും

Aswathi Kottiyoor

പൂരങ്ങളുടെ നാട്ടിലേക്ക് സിൽവർലൈൻ; സമയവും ടിക്കറ്റ് നിരക്കും ഇങ്ങനെ

ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാന്‍ അനുമതി

Aswathi Kottiyoor
WordPress Image Lightbox