തളികക്കല്ല് ആദിവാസികോളനിയിൽ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു. പോത്തൻതോട് കണ്ണന്റെ ഭാര്യ സുജാത (29) ആണ് കോളനിയിൽ നിന്നും നാല് കിലോമീറ്റർ അകലെ പുഴയോരത്ത് പ്രസവിച്ചത്. ഗർഭിണിയായ സുജാതയെ ആരോഗ്യ പ്രവർത്തകർ ചേർന്ന് ഈ മാസം 17 ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ അടുത്ത ദിവസം തന്നെ ഇവർ ആശുപത്രിയിൽനിന്നും കോളനിയിലേക്ക് തിരികെ പോന്നു. കഴിഞ്ഞ ദിവസം സുജാതയും ഭർത്താവ് കണ്ണനും ഭർതൃസഹോദരിയും കൂടി കാട്ടിലേക്ക് കയറുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സുജാത പുഴയോരത്ത് പ്രസവിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ ആരോഗ്യ പ്രവർത്തകർ അമ്മയെയും കുഞ്ഞിനെയും ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും, പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കുഞ്ഞിന് ആറ് മാസം പ്രായമേ ഉണ്ടായിരുന്നുള്ളുവെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. സുജാതയ്ക്ക് ഇതിന് മുമ്പ് നാല് തവണ ഗർഭം അലസിയിരുന്നതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വെള്ളം സൗകര്യത്തിനായാണ് പ്രസവത്തിനായി കാട്ടിൽ പോയതെന്ന് പറയുന്നു. എന്നാൽ കാട്ടിൽ പ്രസവിക്കണമെന്ന ആചാരമുള്ളതിനാലാണ് ഇവർ പ്രസവത്തിനായി കാട്ടിൽ പോകുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.