വാഹനം പൊളിക്കൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ നടപടികൾക്കു 150 കോടി രൂപ കേന്ദ്ര സഹായം സംസ്ഥാന ഗതാഗത വകുപ്പിനു ലഭിക്കും. 15 കോടി വീതം നിക്ഷേപം വേണ്ടിവരുന്ന 2 പൊളിക്കൽ കേന്ദ്രങ്ങൾക്കു ടെൻഡർ വിളിച്ചു. 2.5 ഏക്കർ സ്ഥലമാണു പൊളിക്കൽ കേന്ദ്രത്തിനു വേണ്ടത്. ഇതിനു തയാറായി കെഎസ്ആർടിസിയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡും(സിൽക്ക്) മുന്നോട്ടു വന്നിട്ടുണ്ട്. ഓട്ടോമാറ്റിക് ടെസ്റ്റിങ് സെന്ററിന് 5 കോടിയാണ് ചെലവ്. 15 സെന്ററുകൾക്കാണു ടെൻഡർ വിളിച്ചിട്ടുള്ളത്.
അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ നാലെണ്ണം സർക്കാർ നേരിട്ടു തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനും ഒന്നിന് 5 കോടിയാണു ചെലവ്. 400 കേന്ദ്രങ്ങളാണു കേരളത്തിൽ വേണ്ടത്. അമിത വേഗം പിടികൂടി പിഴ ഈടാക്കാൻ വേഗപരിശോധന ക്യാമറകൾ ഘടിപ്പിച്ച 50 പ്രത്യേക വാഹനങ്ങൾ വാങ്ങാനും ടെൻഡർ ക്ഷണിച്ചു. ഒന്നിനു 35 ലക്ഷം വീതമാണു ചെലവ്.