ഫെബ്രുവരി മാസത്തിൽ താൻ വിവാഹിതയാകുമെന്നും വരൻ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും സുബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കലാഭവൻ രാഹുലാണ് താൻ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ഒരു ചാനൽ പരിപാടിയിൽ സുബി പറഞ്ഞത്.
ഇന്നലെ ഹൃദയം തകർന്നാണ് കലാഭവൻ രാഹുൽ സുബിയുടെ ചേതനയറ്റ ശരീരത്തിന് മുൻപിൽ നിന്നത്. ആൾക്കൂട്ടത്തിനിടയിൽ നിർവികാരനായി നിൽക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർക്ക് വാക്കുകളില്ലായിരുന്നു. ഇതിനിടയിൽ സുബിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച ആൾക്കൂട്ടത്തിനിടയിലാണ് സുബിയെ അവസാനമായി ഒരു നോക്ക് കാണാൻ രാഹുലും നിന്നത്. വേദന കടിച്ചമർത്തി സുബിയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം രാഹുൽ തിരിഞ്ഞ് നടക്കുകയും ചെയ്തു.
”തങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാൻ ഒക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആർക്കും കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തിലെ എത്തിയിരുന്നു. ഫെബ്രുവരിയിൽ കല്യാണം കഴിക്കാൻ ആണ് തീരുമാനിച്ചിരുന്നത്”രാഹുൽ പറഞ്ഞു.
”25 ദിവസത്തോളമായി ആശുപത്രിയിലാണ്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷർ നിൽക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്‌മെന്റുകളൊന്നും ഏറ്റില്ല” രാഹുൽ കൂട്ടിച്ചേർത്തു.