തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി അഞ്ച് എഡിജിപിമാരുടെ പട്ടിക കേന്ദ്രത്തിനു സമർപ്പിക്കുന്നതിനായി സംസ്ഥാന ആഭ്യന്തര വകുപ്പു തയാറാക്കി.
ക്രൈംബ്രാഞ്ച് മേധാവി ഡോ. ഷേക് ദർബേഷ് സാഹിബ്, പോലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാർ, സംസ്ഥാന ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാർ, ബിവറേജസ് കോർപറേഷൻ സിഎംഡി യോഗേഷ് ഗുപ്ത, സപ്ലൈകോ എംഡി സഞ്ജീവ്കുമാർ പട്ജോഷി എന്നിവരാണു പട്ടികയിൽ.
ഡെപ്യൂട്ടേഷനിലുള്ള മൂന്നു മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാനത്തേക്കു മടങ്ങിയെത്താൻ വിസമ്മതം അറിയിച്ചെങ്കിലും ഇവരെയും ഉൾപ്പെടുത്തി.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടർ ഹരിനാഥ് മിശ്ര, ഐബി എഡിജിപി രവത ചന്ദ്രശേഖർ, സിആർപിഎഫ് സ്പെഷൽ ഡയറക്ടർ നിധിൻ അഗർവാൾ എന്നിവരെയാണു സാങ്കേതികമായി പട്ടികയിൽ ഉൾപ്പെടുത്തിയത്.
സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന ഒഴിവിലാണു നിയമനം. കേരളത്തിനുപുറത്തുള്ള മറ്റൊരു ഉദ്യോഗസ്ഥനെ പുതിയ സംസ്ഥാന പോലീസ് മേധാവിയാക്കുന്നതിനാണ് സംസ്ഥാന സർക്കാരിനു താൽപര്യമെന്ന സൂചനയുമുണ്ട്.
ഇപ്പോൾ സമർപ്പിച്ച പട്ടികയിൽനിന്ന് മൂന്നംഗങ്ങളുടെ പാനൽ സംസ്ഥാനത്തിനു കൈമാറും. ഇതിൽനിന്നു വേണം സംസ്ഥാന പോലീസ് മേധാവിയുടെ നിയമനം നടത്തേണ്ടത്.