തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം പദ്ധതിതന്നെ ഇല്ലാതാക്കാൻ. 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കുന്ന നിലയിൽ ഘടന മാറ്റുമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി പ്രഖ്യാപിച്ചത്. ഇതു നടപ്പായാൽ രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയാകും. വർഷം 1400 കോടിയിലധികം രൂപ സംസ്ഥാനം കണ്ടെത്തേണ്ടി വരും. പദ്ധതിക്കുള്ള ബജറ്റ് വിഹിതം 30,000 കോടിയോളം രൂപ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് പദ്ധതിയെ ഇല്ലാതാക്കാനുള്ള കേന്ദ്രശ്രമം.
നിലവിൽ 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് തൊഴിലുറപ്പ്. മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കു സമാനമായി 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന നിലയിലേക്ക് മാറ്റാനാണ് നീക്കം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4000 കോടി രൂപയാണ് പദ്ധതിപ്രകാരം ചെലവഴിച്ചത്. 10.38 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. ഇതിൽ സാധനസാമഗ്രികളുടെ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം ചെലവഴിച്ചത്. ഇത് ഏകദേശം 250 കോടിയാണ്. നഗരങ്ങളിൽ നടപ്പാക്കുന്ന അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ പൂർണ ചെലവ് നിലവിൽ കേരളമാണ് വഹിക്കുന്നത്.
Read more: