നാളെയുടെ പദാർഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കേരളത്തിൽ തുടക്കമായി. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബോറാണ്ടം യൂണിവേഴ്സലാണ് (സിയുഎംഐ) ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കംകുറിച്ചത്. ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളിൽ ഉൾപ്പെടെ ഗ്രഫീന് വൻസാധ്യതയാണുള്ളത്.
സ്വാഭാവിക സിന്തറ്റിക് റബർ ഗുണനിലവാരം ഉയർത്തൽ, കൊറോഷൻ കോട്ടിങ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജിങ് വേഗം വർധിപ്പിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഗ്രഫീൻ ഉപയോഗിക്കുന്നുണ്ട്. ‘ഗ്രഫീനോ’ എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചാണ് കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രഫീൻ ഉൽപ്പാദനത്തിലേക്ക് കടന്നത്. കൊച്ചിയിൽ കാക്കനാട് ഇതിനായി പ്രത്യേക ലാബും പ്ലാന്റും സ്ഥാപിച്ചു. 12,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പ്ലാന്റിന് വർഷംതോറും ആറുലക്ഷം ലിറ്റർ ഗ്രഫീൻ പൗഡർ സംസ്കരിക്കാൻ ശേഷിയുണ്ട്.
മൂന്ന് മേഖലയിൽ
നിർമിക്കും
കോമ്പോസിറ്റുകൾ, കോട്ടിങ്, ഊർജം എന്നിങ്ങനെ മൂന്നു പ്രധാന മേഖലകളിലാണ് കാർബോറാണ്ടം ഗ്രഫീൻ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. ഇലാസ്റ്റമേഴ്സ്, കോൺക്രീറ്റ്, തെർമോസെറ്റിങ്, പോളിമറുകൾ എന്നിവയിലാണ് കോമ്പോസിറ്റ് മേഖലയിലെ ഊന്നൽ. ഓട്ടോ ഡീറ്റെയ്‌ലിങ്ങിൽ ഗ്രഫീൻ കോട്ടിങ് ഉപയോഗപ്പെടുത്തുന്നുണ്ട്. ആന്റി കൊറോഷൻ, ആന്റി മൈക്രോബയൽ മേഖലകളിലും കാർബോറാണ്ടം ശ്രദ്ധപതിപ്പിക്കുന്നു. സൂപ്പർ കപ്പാസിറ്ററുകൾ, ബാറ്ററികൾ, സോളാർ സെല്ലുകൾ എന്നിവയ്‌ക്ക് ആവശ്യമായ ഗ്രഫീൻ ഉൽപ്പന്നങ്ങളും നിർമിക്കുന്നുണ്ട്.
വ്യാവസായികോൽപ്പാദനത്തിന് ആവശ്യമായ ഗവേഷണങ്ങൾക്കായി മാഞ്ചസ്റ്റർ സർവകലാശാല, ചെന്നൈ ഐഐടി, കൊച്ചി സർവകലാശാല എന്നിവയുമായി ധാരണപത്രവും ഒപ്പിട്ടിട്ടുണ്ട്.രാജ്യത്ത് ആദ്യമായി കേരളത്തിൽ ആരംഭിക്കുന്ന ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രഫീനിൽ കാർബോറാണ്ടം സജീവപങ്കാളിയാണ്. തമിഴ്നാട് ആസ്ഥാനമായ കമ്പനി കേരളത്തിലെത്തി 60 വർഷം പൂർത്തിയാക്കുമ്പോൾ ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കമിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുരുഗപ്പ ഗ്രൂപ്പ് ചെയർമാൻ എം എം മുരുഗപ്പൻ പറഞ്ഞു.
നിർണായക ചുവട്: മന്ത്രി
ഭാവി വ്യവസായവളർച്ചയിൽ നിർണായക ചുവടുവയ്പാണ് കേരളം നടത്തിയിരിക്കുന്നതെന്ന് കാർബോറാണ്ടം ഗ്രഫീൻ സെന്റർ സന്ദർശിച്ച വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഗ്രഫീൻ ഗവേഷണത്തിന് ഓക്സ്ഫോർഡ്, എഡിൻബറോ സർവകലാശാലകളുമായി കേരളം ധാരണപത്രം ഒപ്പിട്ടിരുന്നു. ഗ്രഫീൻ അധിഷ്ഠിത വ്യവസായപാർക്കുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെയും കമ്പനി ചെയർമാൻ എം എം മുരുഗപ്പൻ, മാനേജിങ് ഡയറക്ടർ എൻ അനന്തശേഷൻ എന്നിവർ സ്വീകരിച്ചു.