സ്കൂൾ സമയങ്ങളിൽ ടിപ്പറുകളുടെ പാച്ചിൽ കർശനമായി നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തം.
കുട്ടികൾ സ്കൂളിൽ പോവുകയും തിരിച്ചു വരികയും ചെയ്യുന്ന സമയം വലിയ ടോറസ് ലോറികൾക്കും ടിപ്പറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മലയോര മേഖലകളിൽ ഇതൊന്നും ബാധകമല്ല. ക്വാറികളിൽ നിന്ന് കല്ലുമായാണ് ഭീതി വിതച്ച് ലോറികൾ ചീറിപ്പായുന്നത്. മലയോരമേഖലയായ എടക്കോം, പെരുമ്പടവ്, ചപ്പാരപ്പടവ്, കൊട്ടക്കാനം, കൂവേരി, തടിക്കടവ് കരിപ്പാൽ, വെള്ളോറ, ഏര്യം തളിപ്പറമ്പ് തുടങ്ങി നിരവധി സ്കൂളുകളിലെ സ്കൂൾ ബസുകളും കോളജ് വാഹനങ്ങളും കൂടാതെ ബസിന് പോകാൻ നടന്നുവരുന്ന നിരവധി കുട്ടികളും റോഡിലും സമീപത്തും ഉള്ള സമയങ്ങളിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ ക്വാറി ലോറികൾ ചീറിപ്പായുന്നത്. മിക്ക റോഡുകൾക്കും വീതി കുറവായതിനാൽ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ഇടമില്ലാത്തിടത്താണ് ലോറികളുടെ അമിത വേഗത. ഉള്ള റോഡുകളിൽ പലതും തകർന്നു കിടക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നതാണ്.
പെരുമ്പടവിലെ ഹോം ഗാർഡിന്റെ സേവനം പിൻവലിച്ചതോടെയാണ് അനിയന്ത്രിതമായ സർവീസ് കൂടിയത്.