എൽഡിഎഫ് സർക്കാരിന്റെ മൂന്നാം 100 ദിന പരിപാടിയിൽ സംസ്ഥാനത്തെ 207 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കും. 14.91 കോടി രൂപ ചെലവഴിച്ച് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളായി (എച്ച്‌ഡബ്ല്യുസി) ഉയർത്തിയാണ് ഉപകേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യ വികസനം. ആർദ്രം മിഷൻ–- 2ന്റെ നേതൃത്വത്തിലാണ് പദ്ധതി. 30 വയസിന് മുകളിലുള്ളവരിലെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താൻ വാർഷിക ആരോഗ്യപരിശോധനയും തുടർചികിത്സയും ഉറപ്പാക്കും.
രോഗവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിച്ച് ചികിത്സ വേഗത്തിലാക്കും. എച്ച്‌ബ്ല്യുസികളിൽ രോഗികൾക്ക് ഇരിപ്പിടസൗകര്യം, സൈൻ ബോർഡുകൾ, ക്യാബിനുകൾ എന്നിവയുണ്ടാകും. വൈകിട്ടുവരെ സേവനം ലഭ്യമാകും. സെന്ററുകളിൽ ബിഎസ്‌സി നഴ്സുമാരെ നിയമിക്കും.
ലാബ്, ജീവിതശൈലീ രോഗനിർണയം, പകർച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയർ, ശ്വാസ്, ആശ്വാസ് ക്ലിനിക് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. എല്ലാ ആശുപത്രികളിലും കോർ ഇൻസ്‌റ്റിറ്റ്യൂഷൻ ടീമിന്റെ സഹായത്തോടെ എമർജൻസി, ഔട്ട് പേഷ്യന്റ്, ഇൻ പേഷ്യന്റ്, ലേബർറൂം, മൈനർ ആൻഡ് മേജർ ഓപ്പറേഷൻ തീയറ്റർ, ലാബോറട്ടറി, എക്‌സ്‌റേ, അൾട്രാ സൗണ്ട് സ്‌കാനർ, ഫാർമസി സേവനങ്ങൾ ലഭ്യമാക്കുകയാണ് ആർദ്രം–- 2ന്റെ ലക്ഷ്യം.