ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കത്തിയ കാർ വീണ്ടും പരിശോധിച്ചു. കാറിൽ തീപടരാൻ ഇടയാക്കിയത് സംബന്ധിച്ച ചില അഭ്യൂഹങ്ങളുൾപ്പടെ പടർന്ന സാഹചര്യത്തിലാണ് പരിശോധന.
കാറിൽ കുപ്പികളിലായി സൂക്ഷിച്ച ഇന്ധനമുണ്ടെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും മരിച്ചവരുടെ കുടുംബം ഇത് നിഷേധിച്ചിരുന്നു. അതേ സമയം കാറിൽനിന്ന് കത്തിയ നിലയിൽ കുപ്പികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കാറിനകത്ത് കുപ്പികളിൽ വെള്ളം മാത്രമാണുണ്ടായിരുന്നതെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. നേരത്തെ രണ്ടു തവണ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുയുള്ളൂ. രണ്ടു ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.