*കൂട്ട ആത്മഹത്യാശ്രമം: മരണം മൂന്നായി.*
തൊടുപുഴ ∙ കടബാധ്യത കാരണം കുടുംബത്തോടെ വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയും മരിച്ചു. മണക്കാട് ചിറ്റൂർ പുല്ലറയ്ക്കൽ സിൽന(21)യാണ് ഇന്നലെ രാവിലെ മരിച്ചത്. സിൽന, പിതാവ് ആന്റണി (62), അമ്മ ജെസി (56) എന്നിവരെ കഴിഞ്ഞ 30 നാണു വീട്ടിൽ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു ജെസിയും കഴിഞ്ഞ ഒന്നിന് ആന്റണിയും മരിച്ചു.
തൊടുപുഴ നഗരത്തിൽ ഗാന്ധി സ്ക്വയറിനു സമീപം ബേക്കറിയും കൂൾബാറും നടത്തുകയായിരുന്നു ആന്റണി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ പലരിൽ നിന്നായി കടം വാങ്ങിയിരുന്നതായാണു വിവരമെന്നു പൊലീസ് പറഞ്ഞു. ചിലരുടെ സ്വർണം വാങ്ങി പണയം വച്ചതായും പറയുന്നു.
പണം കിട്ടാനുള്ളവർ കടയിൽ അന്വേഷിച്ചെങ്കിലും കാണാത്തതിനാൽ വീട്ടിലെത്തിയപ്പോഴാണു മൂവരെയും അവശനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
സംഭവദിവസം ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗളൂരുവിൽ ജോലിസ്ഥലത്തായിരുന്നു. സിൽനയുടെ സംസ്കാരം നടത്തി.അതേസമയം, സംഭവത്തിൽ ശരിയായ അന്വേഷണം ഇതുവരെ ഉണ്ടായില്ല. ആന്റണി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും കടം വാങ്ങിയിരുന്നതായി പറയുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മൂവരെയും ആശുപത്രിയിൽ എത്തിച്ചപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഇവരുടെ മരണമൊഴി എടുക്കാൻ മജിസ്ട്രേട്ട് എത്തിയെങ്കിലും ഇതിനു കഴിഞ്ഞില്ല. അതിനാൽ യഥാർഥ കാരണം എന്താണെന്നു വ്യക്തമായി പൊലീസിന് അറിവു ലഭിച്ചിട്ടില്ല.
ഇതിനിടെ, കടം കൊടുത്തവർ ഇവരെ ഭീഷണിപ്പെടുത്തിയോയെന്നു വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ജീവനൊടുക്കാനുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന കത്തോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും 10 ലക്ഷം രൂപ കടം ഉള്ളതായാണു വിവരമെന്നും പൊലീസ് പറഞ്ഞു.