കേരളത്തെ 2025നകം എല്ലാ രീതിയിലും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ക്യാമ്പയിൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യസംസ്‌കരണരംഗത്തെ നൂതന സാങ്കേതികവിദ്യയെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ശിൽപ്പശാല ജിഇഎക്‌സ് കേരള 23 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചെറിയ തോതിലാണെങ്കിലും ഓരോ വാർഡിലും കഴിയുന്നത്ര ഇടങ്ങൾ ആദ്യം മാലിന്യരഹിതമാക്കണം. തുടർന്ന് മുഴുവൻ പൊതുസ്ഥാപനങ്ങളെയും മാലിന്യരഹിതമാക്കുക, പഞ്ചായത്തിലും നഗരപ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകൾ മാലിന്യരഹിതമാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ഒന്നാംഘട്ടം. വാർഡുകൾ, പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്ക്, നിയമസഭാമണ്ഡലം, ജില്ല എന്നീ ക്രമത്തിൽ സമഗ്ര മാലിന്യസംസ്‌കരണം ഉറപ്പാക്കും.