പേരാവൂർ: സംസ്ഥാന ബജറ്റ് നിരാശജനകവും വ്യാപാരി വിരുദ്ധവുമെന്ന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.വ്യാപാരി സമൂഹത്തെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് ബജറ്റ് തള്ളിയിട്ടിരിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ ആരോപിച്ചു.
വ്യാപാരികളുടെതായ സമസ്ത മേഖലയിലും ഏർപ്പെടുത്തിയ വലിയ വർദ്ധനവ് ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് തൊഴിൽ തുടർന്നു കൊണ്ടുപോകാൻ കഴിയാത്ത പ്രതിസന്ധി സൃഷ്ടിക്കും.കെട്ടിട നികുതി, വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുതിക്ക് ഏർപ്പെടുത്തിയ അധികനിരക്ക് ,കെട്ടിട പെർമിറ്റിന് ഏർപ്പെടുത്തിയ അധിക നിരക്കുകൾ എന്നിവ വ്യാപാരമേഖലയെ ദോഷകരമായി ബാധിക്കും.
തുടർച്ചയായ വിപരീത സാഹചര്യങ്ങൾ വഴി വ്യാപാര രംഗത്ത് തുടരാൻ കഴിയാതെ വിഷമിക്കുന്ന ചെറുകിട ഇടത്തരം വ്യാപാരികൾക്ക് തൊഴിലുപേക്ഷിക്കേണ്ടി വരും.പ്രതിസന്ധികളിൽ കുരുങ്ങി കഴിയുന്ന ചെറുകിട ഇടത്തരം വ്യാപാരികളുടെ നിലനില്പ് പരിഗണിച്ച് ബജറ്റിൽ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ എല്ലാവർധനവുകളും പിൻവലിച്ച് വ്യാപാരികൾക്ക് തൊഴിലിൽ തുടരുവാനുള്ള സാഹചര്യമൊരുക്കണം.
വ്യാപാരികൾക്ക് ക്ഷേമനിധി ബോർഡ് മുഖേന നൽകി വന്ന പെൻഷൻ കുറച്ച നടപടി പിൻവലിച്ച്പെൻഷൻ വർധിപ്പിച്ച് നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് ജോബി.വി. ചുങ്കത്ത് ,സംസ്ഥാന ജന.സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, ട്രഷറർ പി.എം എം.ഹബീബ് എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു