പേരാവൂർ: കശുവണ്ടിയുടെ വിലയിടിവ് കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഉൽപ്പാദന സീസൺ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും വിലയിലെ അസ്ഥിരതയാണ് ആശങ്കയാവുന്നത്. ഇക്കുറി ഉൽപ്പാദനത്തിന്റെ തുടക്കത്തിൽ തന്നെ മുൻ വർഷത്തേക്കാൾ 12 ശതമാനത്തിലധികം വിലക്കുറവിലാണ് വിപണി ഉണർന്നത്. കഴിഞ്ഞ വർഷം കിലോക്ക് 120 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറി 100രൂപയാണ് വില. വില കുറയാനാണ് സാധ്യതയെന്ന് വ്യാപാരികളും പറയുന്നു. തറവില നിശ്ചയിക്കാതെ കശുവണ്ടി സംഭരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിലായിരിക്കും സംഭരണം. വിപണിയിൽ സർക്കാർ നിയന്ത്രണം ഇല്ലാതിരിക്കെ പൊതുമാർക്കറ്റിലെ വിലയെ അടിസ്ഥാനമാക്കിയുള്ള സംഭരണം കൊണ്ട് കർഷകന് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ല. തറവില നിശ്ചയിച്ചുകൊണ്ട് സർക്കാർ വിപണിയിൽ ഉടപെട്ടാൽ മാത്രമെ ഉൽപ്പാദനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ വില ലഭിക്കു.
സഹകരണ സംഘങ്ങൾ, പ്ലാന്റേഷൻ കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിങ് തുടങ്ങിയവ മുഖേനയാണ് തോട്ടണ്ടി സംഭരിക്കാൻ മന്ത്രിതല യോഗത്തിൽ ധാരണയായത്. എന്നാൽ ഇതു സംബന്ധിച്ച് സഹകരണ സംഘങ്ങൾക്ക് ഇതുവരെ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല. തറവിലയില്ലാതെ മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിലുള്ള സംഭരണം സഹകരണ സംഘങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കും.
ഇക്കുറി കാലവസ്ഥാ അനുകൂലമായതിനാൽ ഡിസംബർ മുതൽ തന്നെ ഉൽപ്പാദനം ആരംഭിച്ചിരുന്നു. ബഡ്മാവുകൾക്ക് പറ്റിയ കാലസ്ഥ തുടക്കം മുതൽ ലഭിച്ചതിനാൽ ഇത്തരം തോട്ടങ്ങളിൽ ഫ്രെബ്രുവരിയോടെ ഉൽപ്പാദനം പൂർണ്ണതോതിലാകും.
അന്താരാഷ്ട്ര വിപണിയിൽ അണ്ടിപ്പരിപ്പിന് ഉണ്ടായ വിലക്കുറവും വൻ കിട കമ്പിനികളാരും വിപണിയിൽ ഇറങ്ങാത്തതുമെല്ലാം വിലയുടെ അസ്ഥിരതയ്ക്ക് കാരണമാകുന്നുണ്ട്. കണ്ണൂർ ,കാസർകോട് ജില്ലകളിലെ ലക്ഷക്കണക്കിന് കർഷകരുടെ പ്രതീക്ഷയുടെ പൂക്കാലമാണ് കശുവണ്ടി സീസൺ. എന്നാൽ ഇവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന റിപ്പോർട്ടുകളാണ് വിപണിയിൽ നിന്നും സർക്കാറിൽ നിന്നുമെല്ലാം ഉണ്ടാകുന്നത്.