ബത്തേരി > നാടിനെ ഭീതിയിലാക്കി ബത്തേരി മേഖലയിൽ വീണ്ടും കടുവകളുടെ സാനിധ്യം. വ്യാഴം പകലും രാത്രിയുമാണ് വിവിധയിടങ്ങളിൽ ജനവാസമേഖലകളിൽ കടുവകളിറങ്ങിയത്. ഒരു പശുവിനെ കൊല്ലുകയും മറ്റൊന്നിനെ പരിക്കേൽപ്പിക്കുകയും ചെയ്‌തു. ഒരു പശുക്കിടാവിനെ കാണാതായി.
കൊളഗപ്പാറക്കടുത്ത ചൂരിമല പെരിങ്ങാട്ടിൽ പൗലോസിന്റെ കറവപ്പശുവിനെയാണ് കടുവ കൊന്നത്. വീടിന് സമീപം മേയാൻവിട്ട പശുവിനെ സമീപത്തെ എസ്‌റ്റേിലേക്ക് കടിച്ചുകൊണ്ടുപോയാണ് കൊന്നത്. കൂടെയുണ്ടായിരുന്ന കിടാവിനെയാണ് കാണാതായത്. ഈ ഭാഗത്ത് പത്തോളം കന്നുകാലികളെ ഇതിന് മുമ്പ് കടുവ കൊന്നിരുന്നു. മാടക്കരക്കടുത്ത നൂലക്കുന്നിൽ വ്യാഴം രാവിലെ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കടുവ പിന്നീട് മാടക്കര ഭാഗത്തകൂടി തൊവരിമല എസ്‌റ്റേറ്റിലേക്ക് കയറിപ്പോയതായും സൂചനയുണ്ട്.
ചുള്ളിയോടിനടുത്ത പാടിപറമ്പിൽ വെള്ളി പുലർച്ചെ രണ്ടിന് തൊഴുത്തിൽകെട്ടിയിട്ട പുത്തിലത്ത് ശശികുമാറിന്റെ പശുക്കിടാവിനെ കടുവ കടിച്ചു പരിക്കേൽപ്പിച്ചു. തൊഴുത്തിലുണ്ടായിരുന്നു കറവപ്പശു കയർപൊട്ടിച്ചോടിയതിനാൽ രക്ഷപ്പെട്ടു. പാടിപറമ്പിൽ ആക്രമണം നടത്തിയത് പുലിയാവാനാണ് സാധ്യതയെന്ന് വനം അധികൃതർ പറഞ്ഞു. കടുവശല്യം രൂക്ഷമായ അമ്പലവയലിനടുത്ത കുപ്പക്കൊല്ലിയിൽ ചേർന്ന നാട്ടുകാരുടെ യോഗം പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടമായി ചൊവ്വ രാവിലെ കൊളഗപ്പാറ–- അമ്പലവയൽ റോഡ് ആയിരംകൊല്ലിയിൽ ഉപരോധിക്കും.