വന്യജീവികളുടെ കാടിറക്കം ആധിയാകുന്ന കേരളത്തിന്റെ മലയോരങ്ങളില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതു 105 പേര്. പി.ടി സെവൻ വിറപ്പിച്ച ധോണി ഉള്‍പ്പെടുന്ന പാലക്കാട് സര്‍ക്കിളിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം പേര്‍ക്കു ജീവന് നഷ്ടമായത്.
വനംവകുപ്പ് ആസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാലക്കാട് (ഈസ്റ്റേണ്‍ സര്‍ക്കിള്‍ ) മാത്രം കാട്ടാനകള്‍ 38 പേരുടെ ജീവനെടുത്തു. 2021 ലാണ് ഏറ്റവുമധികം പേര് (12) കൊല്ലപ്പെട്ടത്. ഹൈറേഞ്ച് (കോട്ടയം), നോര്‍ത്തേണ്‍ (കണ്ണൂര്‍) സര്‍ക്കിളുകളില്‍ അഞ്ചു വര്‍ഷത്തിനിടെ 17 പേര് വീതം കൊല്ലപ്പെട്ടു. തൃശൂര്‍ കേന്ദ്രമായ സെന്‍ട്രല്‍ സര്‍ക്കിളില്‍ 11 പേരാണു മരിച്ചത്. സംസ്ഥാനത്ത് ആകെ 27 പേര് 2021 ല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം 23 പേരും 2020 ല്‍ 20 പേരും മരിച്ചു. 2018 ല്‍ 20, 2019ല്‍ 15 എന്നതാണ് കൊല്ലപ്പെട്ടവരുടെ എണ്ണം.
നഷ്ടപരിഹാരം 10 ലക്ഷം
വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ നിയമപരമായ അവകാശികള്‍ക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. പ്രൊജക്ട് എലിഫന്റ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിപ്രകാരം ആക്രമണത്തിന് ഇരയായവര്‍ക്ക് കേന്ദ്രസഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 84.63 ലക്ഷം രൂപയാണ് ഈയിനത്തില്‍ സംസ്ഥാനത്തിനു ലഭിച്ച കേന്ദ്രസഹായം.