പാലക്കാട്∙ മയക്കുവെടിയുതിര്‍ത്ത് പിടികൂടി കൂട്ടിലാക്കിയ കൊമ്പൻ ‘ധോണി’യുടെ (പി.ടി-7) ആരോഗ്യനില തൃപ്തികരം. ക്ഷീണം മാറാനുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ആനയെ വെള്ളമൊഴിച്ച് നിരന്തരം തണുപ്പിക്കുന്നുണ്ട്. കൂട്ടില്‍നിന്ന് പുറത്തു ചാടാനുള്ള ശ്രമങ്ങള്‍ കൊമ്പന്‍ ആവര്‍ത്തിച്ച് പ്രകടിപ്പിക്കുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.രാത്രി വൈകിയും മദപ്പാട് അടങ്ങാതെ ചവിട്ടിയും തുമ്പിക്കൈ കൊണ്ടു തല്ലിയും തലകൊണ്ടിടിച്ചും കൂട്ടിൽ ശൗര്യം കാട്ടുകയാണു കാട്ടുകൊമ്പൻ. ആനയുടെ പരിചരണത്തിനായി നാലു ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തില്‍ ഓരോ ദിവസവും ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും.
പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ നിരന്തരം ഭീതി പടര്‍ത്തിയിരുന്ന പി.ടി.ഏഴാമനെന്ന (പാലക്കാട് ടസ്കർ-7) കൊമ്പനെ ഇന്നലെയാണ് വനംവകുപ്പ് സംഘം പിടികൂടി കൂട്ടിലാക്കിയത്. ആനയെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനാണു തീരുമാനം.
മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ടു വർഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചു നാട്ടുകാർക്കു പേടിസ്വപ്നമായിരുന്ന ആനയ്ക്കു വനംവകുപ്പ് നൽകിയിരുന്ന കോഡ് നാമമായിരുന്നു പി.ടി–7 (പാലക്കാട് ടസ്കർ–7). ഇന്നലെ പിടികൂടിയതിനു പിന്നാലെ, കൊമ്പനു വനംമന്ത്രി എ.കെ.ശശീന്ദ്രൻ ‘ധോണി’ എന്നു പേരിടുകയായിരുന്നു.