വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കും. കരട് 31നകം പൂർത്തിയാക്കി ജനപ്രതിനിധികളുമായും രാഷ്ട്രീയ, പരിസ്ഥിതി രംഗത്തെ വിദഗ്‌ധരുമായും ചർച്ചചെയ്യും. ഇവരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി അന്തിമ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൽപ്പറ്റ സിവിൽസ്‌റ്റേഷനിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. രണ്ടുമാസം മുമ്പ് ബത്തേരിയിൽ ചേർന്ന യോഗത്തിൽ സ്ഥിരം കർമപദ്ധതി വേണമെന്ന ആവശ്യമുയർന്നിരുന്നു.
വന്യജീവികൾക്ക് ഭീഷണിയായ മഞ്ഞക്കൊന്ന പിഴുതുമാറ്റാൻ രണ്ടാഴ്ചയ്ക്കകം നടപടി തുടങ്ങും. 46 കോടി രൂപ ഇതിനായി വകയിരുത്തി. ഏകവിള തോട്ടങ്ങൾക്കുപകരം സ്വാഭാവിക വനങ്ങൾ വച്ചുപിടിപ്പിക്കും. പിടികൂടുന്ന കടുവകളെ നിലവിലെ പരിചരണ കേന്ദ്രത്തിൽ പരിപാലിക്കാൻ അസൗകര്യമുണ്ടെങ്കിൽ മെരുങ്ങിയവയെ പറമ്പിക്കുളം, പെരിയാർ സങ്കേതങ്ങളിലേക്ക് മാറ്റുന്നകാര്യം പരിശോധിക്കും. വന്യജീവികളുടെ എണ്ണം കൂടുന്നത് പരിശോധിക്കാനും പ്രതിരോധം ഫലപ്രദമാക്കാനും അതിർത്തി സംസ്ഥാനങ്ങളുമായി ചർച്ചചെയ്ത് സംയുക്ത കർമപദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.