ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ 23––ാമത് ചിത്രശലഭ സർവേയിൽ പുതിയ ഇനം ചിത്രശലഭത്തെകൂടി കണ്ടെത്തി. മോതിരവരയൻ നീലി (Rounded six line blue) ശലഭത്തെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്ന സർവേ ഞായർ വൈകിട്ട് സമാപിച്ചു. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സഹകരണത്തോടെ നടത്തിയ സർവേയിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 55 ചിത്രശലഭ നിരീക്ഷകർ പങ്കെടുത്തു.
കഴിഞ്ഞ 22 വർഷത്തെ സർവേയിൽ 263 ഇനം ശലഭങ്ങളെയാണ് ആറളം വനത്തിൽ കണ്ടെത്തിയത്. ചീങ്കണ്ണിപ്പുഴയോരത്തെയും ഉരുട്ടിപ്പുഴയോരത്തെയും മണൽത്തിട്ടകളിൽ ശലഭങ്ങളുടെ കൂട്ടംചേരലും സർവേ സംഘം നിരീക്ഷിച്ചു. ഈ മണൽത്തിട്ടകൾ ശലഭ സാന്നിധ്യം ഉറപ്പാക്കുന്ന ധാതുലവണങ്ങളുടെ കേന്ദ്രമാണെന്നും മണൽത്തിട്ടകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും നിരീക്ഷകർ നിർദേശിച്ചു.
ഇത്തവണത്തെ സർവേയിൽ 175 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി. ഇതോടെ ആറളം വന്യജീവി സങ്കേതം 264 ഇനം ചിത്രശലഭങ്ങളുടെ അപൂർവ കേന്ദ്രമാവുകയാണെന്ന് വൈൽഡ് ലൈഫ് വാർഡൻ വി സന്തോഷ് കുമാർ അറിയിച്ചു.
സർവെ വൈൽഡ്‌ലൈഫ് വാർഡൻ വി സന്തോഷ്‌കുമാർ ഉദ്‌ഘാടനംചെയ്തു. അസി. വൈൽഡ് ലൈഫ് വാർഡൻ പി പ്രസാദ്, പ്രശസ്ത ശലഭ നിരീക്ഷകരായ വി സി ബാലകൃഷ്ണൻ, ഗിരീഷ് മോഹൻ, കൺസർവേഷൻ ബയോളജിസ്റ്റ് എം എ യദുമോഹൻ, സെക്‌ഷൻ ഫോറസ്‌റ്റർ കെ രാജു എന്നിവർ സംസാരിച്ചു.