ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. ജോൺ പനന്തോട്ടത്തിൽ സിഎംഐയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. രൂപതയുടെ ആദ്യമെത്രാൻ മാർ ബോസ്കോ പൂത്തൂരിന് 75 വയസ് പൂർത്തിയായതിനെത്തുടർന്നു സമർപ്പിച്ച രാജി സ്വീകരിച്ചാണ് പുതിയ നിയമനം.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12ന് വത്തിക്കാനിലും ഇന്ത്യൻ സമയം വൈകിട്ട് 4.30ന് സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഓസ്ട്രേലിയൻ സമയം രാത്രി 10ന് മെൽബൺ രൂപതാ കേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി.
മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭയുടെ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമന പ്രഖ്യാപനം നടത്തിയത്. തുടർന്ന് കർദിനാളും സ്ഥാനമൊഴിയുന്ന മാർ ബോസ്കോ പുത്തൂരും ചേർന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
തലശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകയിൽ പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണു നിയുക്ത മെത്രാൻ.1996 ഡിസംബർ 26ന് പൗരോഹിത്യം സ്വീകരിച്ചു.
സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി രണ്ടുതവണ സേവനം ചെയ്തു. ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ അതിരൂപതയിലും താമരശേരി, മാനന്തവാടി രൂപതകളിലും അജപാലന ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.
മാനന്തവാടി നിരവിൽപ്പുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറായും ഇടവക വികാരിയായുമുള്ള ശുശ്രൂഷയ്ക്കിടെയാണ് പുതിയ നിയോഗം. നിയുക്തമെത്രാന്റെ അഭിഷേകവും സ്ഥാനാരോഹണവും പിന്നീട്.