സംസ്ഥാനത്ത് വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലുമധികം മൃഗങ്ങളുണ്ടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടിൽ വന്യമൃഗങ്ങളുടെ സംഖ്യ നിരവധി മടങ്ങു വർധിച്ചുവെന്നും അതിനാലാണ് അവ നാട്ടിലേക്കു വരുന്നതെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
വന്യമൃഗങ്ങളുടെ ജനനനിയന്ത്രണം നടപ്പാക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകും. വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കും. വയനാട്ടിൽ കടുവാ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്ന് മന്ത്രി അറിയിച്ചു.
കള്ളിംഗ് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ 2013ലാണ് സുപ്രീംകോടതി തടഞ്ഞത്. ‘ശക്തിപ്രസാദ് വേഴ്സസ് യൂണിയൻ ഗവണ്മെന്റ് ഓഫ് ഇന്ത്യ’ എന്ന കേസിലാണ് വന്യമൃഗങ്ങളുടെ ജനന നിയന്ത്രണവുമായി ബന്ധപ്പെട്ട നപടികൾ സുപ്രീംകോടതി മരവിപ്പിച്ചത്.
കേരളമടക്കം 13 സംസ്ഥാനങ്ങൾ ഈ കേസിൽ കക്ഷികളാണ്. എന്നാൽ കേസ് സംബന്ധിച്ച നടപടികൾ നിലവിൽ മരവിച്ചിരിക്കുകയാണ്. അതിനാൽ കേസ് വേഗത്തിലാക്കുന്നതിന് അർജന്റ് പെറ്റീഷൻ നൽകുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.
സുപ്രീംകോടതിയിലെ സ്റ്റേ ഒഴിവാക്കിയാൽ മാത്രമേ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിനുള്ള ശാസ്ത്രീയ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇതും കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം മാത്രമേ സാധിക്കൂ.
വനത്തിൽ മൃഗങ്ങൾക്കു വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ശാശ്വതമായ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൃഗങ്ങളെ മാറ്റി പ്പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കും. സുപ്രീംകോടതിയിൽ സ്റ്റേ നീക്കുന്നതിന് സമാന്തരമായി ഇത്തരം ശാസ്ത്രീയ സമീപനങ്ങളുമായി മുന്നോട്ടുപോയി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.വയനാട്ടിൽ മാത്രം 2015 മുതൽ ഈ വർഷം വരെ ആറു പേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വനാതിർത്തിക്കുള്ളിൽ വനേതര ഭാഗങ്ങളുടെ വിസ്തൃതി വർധിച്ചതിനാൽ ഭക്ഷണത്തിനായി മൃഗങ്ങൾ നാട്ടിലേക്ക് വരുന്നു എന്നുള്ള വാദങ്ങളും ഉണ്ട്.
ഈ നിഗമനങ്ങളെയൊന്നും സർക്കാർ തള്ളുന്നില്ലെന്നും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വനവുമായി ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ താത്പര്യങ്ങൾ സർക്കാർ സംരക്ഷിക്കും. വനപ്രദേശങ്ങളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്നു മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വനവിസ്തൃതി ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലായിട്ടും വന്യമൃഗങ്ങൾ കാടുകവിഞ്ഞതു ഗുരുതരമായ സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്.
വെടിവയ്ക്കുന്നത് അവസാന നടപടി
തിരുവനന്തപുരം: വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങി അക്രമം നടത്തിയ കടുവയെ വെടിവയ്ക്കുന്നത് അവസാന നടപടിയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. കേന്ദ്ര നിയമങ്ങളും കോടതി വിധികളുമുള്ളതിനാലാണ് ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ശ്രദ്ധയോടെ ഇടപെടുന്നത്. കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടുന്നതിനു കോടതിയുടെ സ്റ്റേ ഉത്തരവ് തടസമായുണ്ട്.
കുരങ്ങന്മാരുടെ എണ്ണവും വർധിച്ചു. കുരങ്ങ് വലിയ അപകടകാരിയല്ലെങ്കിലും ഉണ്ടാക്കുന്ന കൃഷിനാശം വളരെ വലുതാണ്. വയനാട്ടിൽ മൃഗാശുപത്രികളിൽ ആവശ്യത്തിനു വെറ്ററിനറി ഡോക്ടർമാർ ഇല്ലെന്ന വിവരം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടുതൽ ഡോക്ടർമാരുടെ സേവനം വയനാട്ടിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.