മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിലും അലവൻസിലും 30 മുതൽ 35% വരെ വർധന വരുത്തണമെന്നു ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി. ഇതിന് ആനുപാതികമായി പെൻഷനും വർധിപ്പിക്കാൻ ശുപാർശയുണ്ട്. ഇന്ധനച്ചെലവിനായി നൽകുന്ന തുകയിൽ സമീപകാലത്തു വർധന വരുത്തിയതിനാൽ അത് കൂട്ടാൻ നിർദേശമില്ല.
മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം കുറവാണ്. അലവൻസ് ഇനത്തിൽ ലഭിക്കുന്ന തുകയാണ് കൂടുതൽ. ശമ്പളത്തിൽ വലിയ വർധന ശുപാർശ ചെയ്തിട്ടില്ല. ശമ്പളവും അലവൻസും ചേർത്താണ് 30–35 ശതമാനത്തിന്റെ വർധന. കഴിഞ്ഞ ജൂലൈയിലാണ് ഏകാംഗ കമ്മിഷനായി ജസ്റ്റിസ് രാമചന്ദ്രൻ നായരെ നിയമിച്ചത്. രണ്ടാഴ്ച മുൻപ് സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ തീരുമാനമുണ്ടാകണം.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരക്കിട്ടു തീരുമാനത്തിനു സാധ്യതയില്ല. 2018 ലാണ് മുൻപ് ശമ്പള വർധന നടപ്പാക്കിയത്. മന്ത്രിമാർക്ക് ശമ്പളവും അലവൻസുമായി 97,429 രൂപയും എംഎൽഎമാർക്ക് 70,000 രൂപയും ആണ് നിലവിൽ ലഭിക്കുന്നത്.