കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തു ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടും നിയമം നടപ്പാക്കുന്നതിൽ സർക്കാരിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഗുരുതര വീഴ്ച സംഭവിക്കുന്നതായി വിലയിരുത്തൽ.
ഭക്ഷ്യ പദാർഥങ്ങളിൽ മായം കലർത്തിയതിനെ തുടർന്നോ ഭക്ഷ്യ വിഷബാധയേറ്റോ ആണ് മരണമുണ്ടായതെന്നു ശാസ്ത്രീയമായി തെളിയിക്കാനായാൽ ഭക്ഷണം നൽകിയവർക്കോ വിതരണം ചെയ്തവർക്കോ ഉത്പാദകർക്കോ ഏഴു വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പക്ഷേ, ഭക്ഷണ പദാർഥങ്ങൾ ശാസ്ത്രീയമായി പരിശോധിക്കാനോ തെളിവുകൾ ശേഖരിക്കാനോ കോടതിയിൽ എത്തിക്കാനോ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു കഴിയാത്തതാണു സംസ്ഥാനത്തു വൻ ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് ആക്ട്-2006 അനുസരിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ തന്നെ അഞ്ചു ലക്ഷം രൂപവരെ പിഴയും ആറു മാസംവരെ തടവും ശിക്ഷ ലഭിക്കുന്ന കേസെടുക്കാൻ കഴിയും. ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നവർക്കു ഭക്ഷ്യ വിഷബാധയേറ്റാൽ, ആറു മാസം മുതൽ ഒരു വർഷം വരെ തടവിനും ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ പിഴയ്ക്കും വ്യവസ്ഥയുണ്ട്. വിഷാഹാരം വിതരണം ചെയ്തതിനെ തുടർന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടെന്നു കണ്ടെത്തിയാൽ ആറു വർഷം വരെ തടവിനും അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
നിയമം കൃത്യമായി പാലിക്കാൻ സർക്കാരോ ഉദ്യോഗസ്ഥരോ തയാറാകാത്തതാണു വിഷാഹാരം കൂടുതൽ വിളന്പാനും അസംസ്കൃത സാധനങ്ങൾ എത്തിക്കുന്നതിനും ഇടയാക്കുന്നത്. ഹോട്ടലുകൾക്ക് ആവശ്യമായ ഇറച്ചിയും മീനും പച്ചക്കറിയും അടക്കം വിഷാംശമില്ലാത്തതാണോ എന്ന് ഉറപ്പു വരുത്താനും സർക്കാരിനു കഴിയുന്നില്ല.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാനത്തു പ്രത്യേക കോടതി സ്ഥാപിക്കണമെന്ന വകുപ്പിന്റെ നിർദേശവും സർക്കാർ മുഖവിലയ്ക്കെടുത്തില്ല. ഭക്ഷ്യവസ്തുക്കളിൽ മായം കണ്ടെത്തിയതിനും കടകളിലെ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനും രജിസ്റ്റർ ചെയ്ത 2,000ത്തോളം കേസുകൾ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നു. നാളുകൾ നീളുന്തോറും ഭക്ഷണ പദാർഥത്തിലെ മായം കലർത്തൽ കണ്ടെത്താനുള്ള തെളിവുകൾ അപ്രസക്തമാകുകയും പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്യും. ഇതിനാലാണ് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾക്കു പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന നിർദേശമുയർത്തിയത്.
ഗുരുതര കുറ്റങ്ങൾക്കും ഏറ്റവും ചെറിയ ശിക്ഷ മാത്രം
വിഷം കലർന്ന ഭക്ഷണം വിതരണം ചെയ്യുന്നത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്കും നിയമത്തിലെ ഏറ്റവും ചെറിയ ശിക്ഷയാണു പ്രയോഗിക്കാറുള്ളത്. പലപ്പോഴും കണ്ടെത്തുന്ന ഗുരുതര കുറ്റകൃത്യങ്ങൾക്ക് തിരുത്താൻ നോട്ടിസ് നൽകുകയാണു പതിവ്. ഏഴു ദിവസം ഇതിനായി നൽകും. ചെറിയ പിഴയും ഈടാക്കും. സ്ഥാപനം അടച്ച് ഏഴു ദിവസത്തിനു ശേഷം ഇവർ വീണ്ടും പഴയതു പോലെ തുറന്നു പ്രവർത്തിപ്പിക്കും.