നോര്‍വേ മാതൃക പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോര്‍വേയില്‍ പോയി മടങ്ങിയതിനു രണ്ടു ദിവസത്തെ ചെലവ് 46.93 ലക്ഷം രൂപ. സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുധാരണാപത്രവും ഒപ്പിട്ടിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.
നോര്‍വേയിലെ ഇന്ത്യന്‍ എംബസിയാണ് കൊച്ചി സ്വദേശി എസ്. ധനരാജിന്റെ വിവരാവകാശ ചോദ്യത്തിനു മറുപടിയായി ഇക്കാര്യം അറിയിച്ചത്.
2022 ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി അടങ്ങുന്ന സംഘം നോര്‍വേ സന്ദര്‍ശിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ നോര്‍വേ മാതൃക പഠിക്കാനായിരുന്നു സന്ദര്‍ശനമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്മാന്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി.പി. ജോയ്, പ്രിന്‍സിപ്പൽ സെക്രട്ടറിമാരായ കെ.ആര്. ജ്യോതിലാല്‍, കെ.എസ്. ശ്രീനിവാസ്, സുമന് ബില്ല, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ പിഎ വി.എം. സുനീഷ് എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ കുടുംബവും സന്ദര്‍ശനസംഘത്തിലുണ്ടായിരുന്നു.
കേരളത്തില്‍ ഭക്ഷ്യസംസ്കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍നിക്ഷേപം നടത്തുമെന്ന് ഒരു നോര്‍വീജിയന്‍ കമ്പനി അറിയിച്ചതായി മുഖ്യമന്ത്രി സന്ദര്‍ശന ശേഷം പറഞ്ഞിരുന്നു. എന്നാല്‍ നിക്ഷേപം സംബന്ധിച്ച് ഒരു ധാരണാപത്രം പോലും ഒപ്പിടാതെയാണു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സംഘം മടങ്ങിയതെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്യന്‍ പര്യടനത്തിന്റെ വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി ഏഴു ലക്ഷം രൂപ ഖജനാവില്‍നിന്നു നീക്കിവച്ചതു നേരത്തെ വിവാദമായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വിദേശ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്കു വീഡിയോ, ഫോട്ടോ കവറേജ് ചെയ്യാന്‍ ഏജന്‍സികളെ നിയോഗിച്ചത്.
ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫിന്‍ലാന്‍ഡിലും, അഞ്ചു മുതല്‍ ഏഴു വരെ നോര്‍വേയിലും, ഒമ്പതു മുതല്‍ 12 വരെ യുകെയിലുമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.