ബസിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവിൽനിന്ന് കെഎസ്‌ആർടിസിക്ക് സംരക്ഷണം നൽകാമെന്ന് സുപ്രീംകോടതി. വർഷങ്ങളായി ഇത്തരം പരസ്യം നൽകാറുണ്ടെന്നും വിധി കോർപറേഷന് കൂടുതൽ വരുമാന നഷ്‌ടമുണ്ടാക്കുമെന്നുമുള്ള വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. മറ്റ് വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധതിരിക്കാതെയും ചട്ടപ്രകാരവും എങ്ങനെ പരസ്യം നൽകുന്നത് തുടരാമെന്നതു സംബന്ധിച്ചുള്ള പദ്ധതി അറിയിക്കാൻ കോടതി കെഎസ്‌ആർടിസിക്ക് നിർദേശം നൽകി. ഈ ശുപാർശ പരിഗണിക്കണമെന്ന് ഹൈക്കോടതിയോട് നിർദേശിക്കാമെന്നും ബെഞ്ച് അറിയിച്ചു. ഹർജി ഒമ്പതിന് വീണ്ടും പരിഗണിക്കും. ബസില്‍ ചട്ടം പാലിച്ചുള്ള വാണിജ്യപരസ്യങ്ങൾ മാത്രമാണ് നൽകുന്നതെന്നും കെഎസ്‌ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി ഗിരി അറിയിച്ചു. കെഎസ്‌ആർടിസിക്കായി അഡ്വ. ദീപക് പ്രകാശും ഹാജരായി.