സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ മൈക്രോബയോളജി ലാബുകൾക്ക് എൻഎബിഎൽ അക്രഡിറ്റേഷൻ ഇല്ലാത്തതിനാൽ ഭക്ഷ്യവിഷബാധ കേസുകളിലെ പ്രതികൾക്കു ശിക്ഷ ഉറപ്പാക്കുന്നതു വെല്ലുവിളിയാകും. പിടിച്ചെടുക്കുന്ന സാംപിളുകൾ അക്രഡിറ്റേഷനുള്ള ലാബുകളിൽ പരിശോധിക്കണമെന്നാണു ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥ. ഇത്തരം ലാബിൽ പരിശോധിച്ച സാംപിൾ ഫലം മാത്രമേ കോടതികൾ അംഗീകരിക്കൂ.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമാണു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രധാന ലാബുകൾ. ഈ ലാബുകളിൽ കെമിക്കൽ വിഭാഗത്തിനു മാത്രമേ എൻഎബിഎൽ അക്രഡിറ്റേഷനുള്ളൂ. ഭക്ഷ്യ സാധനങ്ങളിലെ കീടനാശിനി, ലോഹം തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്താനാണ് കെമിക്കൽ ലാബുകൾ. ഭക്ഷ്യസുരക്ഷാ വകുപ്പിനെ സംബന്ധിച്ചിടത്തോളം മൈക്രോ ബയോളജി ലാബുകളിലെ പരിശോധനയാണു നിർണായകം. വേവിച്ചതും അല്ലാത്തതുമായ ഭക്ഷണ സാധനങ്ങളും വെള്ളവും ഈ ലാബിലാണു പരിശോധിക്കേണ്ടത്. 3 കേന്ദ്രങ്ങളിലും മൈക്രോബയോളജി ലാബ് ഉണ്ടെങ്കിലും ഇവ അക്രഡിറ്റേഷൻ നേടിയിട്ടില്ല.
ലാബുകൾക്കു സൗകര്യമൊരുക്കാൻ കേന്ദ്രം 3 കോടി രൂപ അനുവദിച്ചിട്ടു 3 വർഷം കഴിഞ്ഞു. ഇവ നവീകരിച്ച് അക്രഡിറ്റേഷൻ നേടാൻ നടപടി സ്വീകരിച്ചിട്ടില്ല.
സ്ഥാപനം 6 ലക്ഷം; ലൈസൻസ് നേടിയത് അരലക്ഷത്തിൽ താഴെ !
ഹോട്ടലുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോൽപാദന, വിതരണ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ലൈസൻസ് നേടിയത് അരലക്ഷത്തിൽ താഴെ സ്ഥാപനങ്ങൾ. പരിശോധനാ സംവിധാനങ്ങൾ കുറവായതും മതിയായ ജീവനക്കാരെ നിയമിക്കാത്തതുമാണു ഭക്ഷ്യസുരക്ഷാവിഭാഗം നേരിടുന്ന വെല്ലുവിളികൾ
∙ 2022ലെ പരിശോധനകൾ: 40792
∙ പരിശോധനയ്ക്ക് അയച്ച സാംപിളുകൾ: 4707
∙ പിഴ ഈടാക്കിയത്: 1863
∙ കോടതിക്ക് റിപ്പോർട്ട് ചെയ്ത കേസുകൾ: 1470