ദേശീയ ഉദ്യാനങ്ങൾ ഉൾപ്പെടെ സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇക്കോ സെൻസിറ്റീവ് സോണിൽ ഇതുവരെ കണ്ടെത്തിയത് വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെ ലക്ഷത്തിലധികം നിർമിതികൾ.
ഉപഗ്രഹ സർവേയിലൂടെ കണ്ടെത്തിയ 49,000 നിർമിതികൾ എന്നതാണ് തുടർന്നുള്ള പരിശോധനയിൽ ഒരുലക്ഷത്തിനു മുകളിൽ എത്തിച്ചേർന്നത്. ജനങ്ങൾ തുടക്കത്തിൽത്തന്നെ ഉയർത്തിയ ആശങ്കകൾ പൂർണമായും ശരിവയ്ക്കുന്ന കണക്കുകളാണിത്.
കേരളാ സ്റ്റേറ്റ് റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയണ്‍മെന്റ് സെന്റർ (കെഎസ്ആർഇസി) “ലൊക്കേഷൻ മാപ്പർ’ എന്ന ആപ് വഴി നടത്തിയ റിമോർട്ട് സെൻസിംഗ് സർവേയിൽ 54,000ത്തോളം നിർമിതികൾകൂടി കണ്ടെത്തിയിരുന്നു. ഈ ഡേറ്റാകൾ ഇതിനോടകം അപ്ലോഡ് ചെയ്തതായി സംസ്ഥാന വനം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലഭിച്ച പരാതികളിൽ കൂടുതലും ഉപഗ്രഹസർവേയിൽ വിട്ടുപോയ നിർമിതികൾ സംബന്ധിച്ചുള്ളതാണ്. ഇവകൂടി കൂട്ടിച്ചേർക്കുമ്പോൾ ആദ്യഘട്ടത്തിൽ ഉപഗ്രഹ സർവേ മുഖാന്തിരം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിർമിതികളുടെ മൂന്നിരട്ടിയോളം വരുമെന്നു വ്യക്തം. തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടുള്ള ഹെൽപ്പ് ഡെസ്കുകളിലേക്കു പരാതി നല്‍കാനുള്ള സമയപരിധി നാളെയാണ് അവസാനിക്കുന്നത്.
ഇതിനിടെ ബഫർ സോണ്‍ സംബന്ധിച്ച് കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും എന്നു പരിഗണിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ഇതുവരെ 47,786 പരാതികൾ
തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നല്‍കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ ഇന്നലെ വരെ സംസ്ഥാനത്ത് ലഭിച്ചത് 47,786 പരാതികൾ. ഇന്നലെ മാത്രം ലഭിച്ചത് 8,877 പരാതികളാണ്. ആകെ ലഭിച്ച പരാതികളിൽ 7,598 എണ്ണം പരിഹരിച്ചതായി വനംവകുപ്പ് അറിയിച്ചു.