സജി ചെറിയാനെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ക്ഷണിച്ചതോടെ ‘സമ്മർദ’ത്തിലായത് ഏതാനും മാധ്യമങ്ങൾ. സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അനുവദിക്കില്ലെന്നായിരുന്നു പ്രചാരണം. നിയമപരമായ പരിശോധനയിൽ അങ്ങനെ രാജ്‌ഭവന് ഉപദേശം കിട്ടിയത്രേ! അതുകൊണ്ട് സർക്കാർ കടുത്ത സമ്മർദത്തിലാണെന്നും തട്ടിവിട്ടു.
നിയമമോ ജനാധിപത്യ മര്യാദകളോ കീഴ്‌വഴക്കങ്ങൾപോലുമോ മാനിക്കാതെ നടത്തുന്ന വ്യാജപ്രചാരണങ്ങളിലൂടെ ഇടതുപക്ഷത്തെയും നേതാക്കളെയും അത്രയുംനേരം ആക്ഷേപിക്കുക മാത്രമായിരുന്നു ലക്ഷ്യം. ആര് എപ്പോൾ മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് ഗവർണറല്ലെന്ന് അറിയാത്തവരല്ല വാർത്തയ്‌ക്കു പിന്നിൽ. മുഖ്യമന്ത്രി ശുപാർശ ചെയ്താൽ അത് അംഗീകരിക്കുക എന്നതാണ് ഗവർണറുടെ മുന്നിലുള്ള വഴി. സർക്കാരിന് ഒരു ഘട്ടത്തിലും സമ്മർദമുണ്ടായിട്ടില്ല.
സജി ചെറിയാൻ ഏതെങ്കിലും അഴിമതിക്കേസിലോ ക്രിമിനൽക്കേസിലോ പെട്ട് രാജിവച്ചതല്ല. പ്രസംഗം വ്യാഖ്യാനിച്ച് മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ ധാർമികതയുടെ പേരിൽ രാജിവച്ചതാണ്. യുഡിഎഫ് മന്ത്രിമാരോ ബിജെപിയോ ഇന്നുവരെ പുലർത്താത്ത ജനാധിപത്യമര്യാദയാണ് എൽഡിഎഫും സജി ചെറിയാനും കാണിച്ചത്. അതൊന്നും കാണാതെ സജി ചെറിയാൻ എന്തോ മഹാപരാധം ചെയ്തെന്ന മട്ടിലുള്ള പ്രചാരണങ്ങളുടെ ലക്ഷ്യം രാഷ്‌ട്രീയവിരോധം തീർക്കൽ മാത്രമാണ്. ഹൈക്കോടതി ഉത്തരവും തിരുവല്ല കോടതിയുടെ തീരുമാനവും സജി ചെറിയാന് അനുകൂലമാണ്. ഈ സാഹചര്യത്തിൽ സജി ചെറിയാന് സത്യപ്രതിജ്ഞ ചെയ്യാൻ തടസ്സമില്ല. വ്യാജപ്രചാരണം ആയുധമാക്കി പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനവും ജനാധിപത്യ കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്.